തിരുവനന്തപുരം: സെക്രട്ടേറിയറ്റിനും ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നാണ് സന്ദേശത്തിലുള്ളത്. ഇമെയിൽ വഴി ഇന്ന് രാവിലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
ലഹരിക്കെതിരായ നടപടിയിൽ നിന്നും മുഖ്യമന്ത്രി പിന്തിരിയണമെന്നും സന്ദേശത്തിലുണ്ട്. വഴുതക്കാട്ടെ ഗതാഗത കമ്മിഷണറുടെ ഓഫീസിലും സ്‌ഫോടനമുണ്ടാകുമെന്ന് സന്ദേശത്തിലുണ്ട്. ഇതേ തുടർന്ന് പോലീസ്, ബോംബ്-ഡോഗ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.
തലസ്ഥാനത്ത് ഇതിനോടകം 17 ഓളം ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ ചാവേർ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ, ധനകാര്യ സെക്രട്ടറിയുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയവയിലും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. നേരത്തെ വഞ്ചിയൂർ കോടതിയിലും തിരുവനന്തപുരം കലക്ടറേറ്റിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരം സന്ദർശിക്കാനിരിക്കെ തുടർച്ചായുണ്ടാകുന്ന ബോംബ് ഭീഷണിയെ സംസ്ഥാന ഇന്റലിജന്‌സ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പോലീസ്. സന്ദേശങ്ങളുടെ ഇ മെയിൽ ഉറവിടങ്ങളിൽനിന്ന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെ കണ്ടെത്താനുള്ള ജാഗ്രത്തായ ശ്രമങ്ങളിലാണ് ബന്ധപ്പെട്ട ഇന്റലിജൻസ് വൃത്തങ്ങൾ.