കണ്ണൂർ: പാപ്പിനിശ്ശേരി പാറയ്ക്കലിൽ നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പന്ത്രണ്ടു വയസ്സുകാരിയായ പെൺകുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ് പന്ത്രണ്ടു വയസുകാരി. തന്നോട് വീട്ടുകാർക്ക് സ്നേഹം കുറയുമോ എന്ന പേടിയാണ് കൃത്യത്തിന് കാരണം എന്നാണ് കുട്ടി മൊഴി നൽകിയത്.
പാഴ് വസ്തുക്കൾ പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്നാട് സ്വദേശികളായ മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം പ്രായമുള്ള പെൺകുഞ്ഞ് യാസികയാണ് മരിച്ചത്. മുത്തുവിന്റെ സഹോദരന്റെ രണ്ടു പെൺമക്കളും ഇവരോടൊപ്പം പാപ്പിനിശ്ശേരിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്നു. ഇവരുടെ അച്ഛൻ നേരത്തെ മരിച്ചതാണ്. മുത്തു-അക്കലമ്മ ദമ്പതികളുടെ ആദ്യ കുഞ്ഞാണ് മരിച്ച യാസിക. ഈ കുഞ്ഞ് ജനിച്ചതിന് ശേഷം സഹോദരന്റെ കുഞ്ഞുങ്ങളോട് സ്നേഹം കുറഞ്ഞുവെന്ന തോന്നലിലാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം.