കോട്ടയം – ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പോലീസുകാർ തമ്മിലടിച്ച സംഭവത്തിൽ ഡിവൈ.എസ്.പി അന്വേഷണം തുടങ്ങി. രണ്ടു പോലീസുകാരെയും ജില്ലാ പോലീസ് മേധാവി ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ വച്ചാണ് സിവിൽ പോലീസ് ഓഫീസർമാരായ ജോൺ ബോസ്കോയും സുധീഷ് കുമാറും തമ്മിലടിച്ചത്.
ചിങ്ങവനം സ്റ്റേഷനിലെ റെസ്റ്റ് റൂമിൽ വച്ച് ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു.ഇതു സംബന്ധിച്ച് സ്റ്റേഷനിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോൺ ബോസ്കോ സുധീഷിനെതിരെ വോയിസ് മെസ്സേജ് ഇട്ടു. സുധീഷ് ഇത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ ജോൺ ബോസ്കോയും സുധീഷ് തമ്മിൽ സ്റ്റേഷനുള്ളിൽ വെച്ച് അടിപിടി ഉണ്ടായി. ഇതിനിടെ ജനൽ പാളിയിൽ തലയിടിച്ചാണ് സുധീഷിന് പരിക്കേറ്റത്.
ആലപ്പുഴ പല്ലന തൃക്കുന്നപ്പുഴ സ്വദേശിയായ സുധീഷ് 2009 ൽ കെഎപി രണ്ടാം ബറ്റാലിയൻ ജോലിക്ക് കയറിയതാണ്. 2009 ൽ കെപി അഞ്ചാംബറ്റാലിയനിൽ ജോലിക്ക് കയറിയ ജോൺ ബോസ്കോ ആലപ്പുഴ ജില്ലയിൽ തിരുവമ്പാടി സ്വദേശിയാണ്. രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും ഇന്നലെത്തന്നെ ജില്ലാ പോലീസ് മേധാവി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
വിശദമായ അന്വേഷണം നടത്താൻ ചങ്ങനാശ്ശേരി ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ചിങ്ങവനം പോലീസ് സ്റ്റേഷനിൽ സഹപ്രവർത്തകരെ മർദ്ദിച്ച സിവിൽ പോലീസ് ഓഫീസർ ജോൺ ബോസ്കോ സ്ഥിരം പ്രശ്നക്കാരൻ എന്നാണ് റിപ്പോർട്ട്. ശബരിമല നാമജപ ഘോഷയാത്രക്കാരെ അസഭ്യം പറയുകയും, ഇവരുമായി വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തതിന്റെ പേരിൽ മുൻപ് ഇദ്ദേഹത്തെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. നാലുമാസമാണ് ഈ തർക്കത്തിന്റെ പേരിൽ അദ്ദേഹം സസ്പെൻഷനിൽ കഴിഞ്ഞത്.