നിലമ്പൂർ- ആര്യാടൻ ഷൗക്കത്തിന് പിന്തുണ നൽകണോ വേണ്ടോയെന്ന് രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ. അൻവറിന്റെ സ്ഥാനാർഥിത്വത്തിന് എതിരെ താൻ നിലപാട് സ്വീകരിച്ചിരുന്നുവെന്നും എന്നാൽ കോൺഗ്രസിന്റെ പ്രഖ്യാപനം വന്നതിനാൽ രണ്ടു ദിവസം കൂടി കാത്തിരിക്കുമെന്നും അൻവർ മാധ്യമത്തോട് പറഞ്ഞു. അൻവറിന് വേണ്ടി രണ്ടു ദിവസം പ്രചാരണം നടത്തില്ലെന്നും ജനങ്ങളുടെയും സാമുദായിക നേതാക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും അൻവർ പറഞ്ഞു. പിണറായിക്കോ സംസ്ഥാന സർക്കാരിനോ എതിരെ ഇക്കാലം വരെ ഒരു പോരാട്ടവും ആര്യാടൻ ഷൗക്കത്ത് നടത്തിയിട്ടില്ല. സി.പി.എമ്മിന് പറ്റിയ നേതാവാണ് ആര്യാടൻ ഷൗക്കത്ത് എന്നും അൻവർ ആരോപിച്ചു.
നിലമ്പൂരിന്റെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് ഇവിടെ മത്സരിക്കേണ്ടിയിരുന്നത് വി.എസ് ജോയ് ആയിരുന്നു. ഉമ്മൻ ചാണ്ടിയാണ് വി.എസ് ജോയിയെ ഉയർത്തിക്കൊണ്ടുവന്നത്. ജോയിയെ പാർശ്വവത്കരിച്ചതിലൂടെ നിലമ്പൂരിലെ ഒരു സമുദായത്തെയും പാർശ്വവത്കരിച്ചുവെന്നും അൻവർ ആരോപിച്ചു. ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ശ്രമിച്ചയാളാണ് ആര്യാടൻ ഷൗക്കത്തെന്നും അൻവർ പറഞ്ഞു. ഈ ചർച്ചയുടെ കാര്യം കോൺഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. അതൊക്കെ സാധാരണ രീതിയല്ലേ എന്നാണ് നേതാക്കൾ പറഞ്ഞത്.
ബി.ജെ.പി പിന്തുണയോടെ നിലമ്പൂരിൽ മത്സരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. പക്കാ ജാതി വർഗീയ രാഷ്ട്രീയത്തിലേക്കാണ് സി.പി.എം ഇറങ്ങിവന്നത്. താൻ രാജിവെക്കുമ്പോൾ ഉന്നയിച്ച വിഷയങ്ങളെല്ലാം ഇപ്പോഴും നിലനിൽക്കുകയാണെന്നും അൻവർ ആരോപിച്ചു. പോലീസ് സ്റ്റേഷന് മുന്നിലൂടെ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലാണ് സി.പി.എം നേതാക്കളെന്നും അൻവർ പറഞ്ഞു.