തിരുവനന്തപുരം – ആർഎസ്എസ് ക്യാമ്പിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അനന്തു അജിയുടെ മരണമൊഴി പുറത്ത്. ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച വീഡിയോസന്ദേശമാണ് അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ബുധനാഴ്ച പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വിഡിയോയിലാണ് അനന്തുവിന്റെ മരണമൊഴി.
ആര്‍എസ്എസ് ക്യാമ്പില്‍ തുടര്‍ച്ചയായി ലൈംഗികാതിക്രമത്തിന് ഇരയായെന്നും അതുകാരണമാണ് തനിക്ക് മാനസികപ്രയാസമുണ്ടായതെന്നുമാണ് അനന്തു അജി വീഡിയോയില്‍ പറയുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് വീഡിയോയിലൂടെ പുറത്തുവരുന്നത്. മൂന്നുവയസു മുതൽ വീടിനടുത്തുള്ള ഒരാൾ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ലൈംഗികമായി ചൂഷണം ചെയ്ത ആൾ ഇപ്പോൾ നല്ല നിലയിൽ ജീവിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു. നിധീഷ് മുരളി എന്ന കണ്ണൻ ചേട്ടനാണ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതെന്ന് അനന്തു അജി വ്യക്തമാക്കി.
‘എനിക്ക് പലസ്ഥലത്തുനിന്നും ഉപദ്രവം നേരിടേണ്ടിവന്നു. എല്ലാം പുരുഷന്മാരായിരുന്നു. നിങ്ങൾ വീഡിയോ കാണുന്നുണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും ഇടപഴകാൻ പാടില്ലാത്ത ആൾക്കാരുണ്ട്, അവരാണ് ആർഎസ്എസുകാർ. ഈ അബ്യൂസ് കാരണമാണ് എനിക്ക് ഒസിഡി വന്നതെന്നും മനസ്സിലായത് വളരെ വൈകിയാണ്. അവരുടെ ക്യാമ്പുകളിലും അവരുടെ പരിപാടികളിലും നടക്കുന്ന അബ്യൂസ് വളരെ മോശമാണ്. ഞാനവരുടെ ഐടിസി ക്യാമ്പിനും ഒടിസി ക്യാമ്പിനും പോയിട്ടുണ്ട്. അതുകൊണ്ട് എനിക്കറിയാം, ഞാൻ അനുഭവിച്ചിട്ടുണ്ട്. മാനസികമായും ശാരീരികമായും ലൈംഗികമായും അവർ ദുരുപയോഗം ചെയ്യും. ചോദിച്ചാൽ അറിയാം, ആരും തുറന്നു പറയാത്തതാണ്. പക്ഷേ എന്റെ കൈയിൽ തെളിവ് ചോദിച്ചാൽ എന്റെ കൈയിൽ ഇല്ല.
എന്നെ ഉപദ്രവിച്ചയാളുടെ പേര് ഞാന്‍ പറയാം. നിധീഷ് മുരളി എന്നാണ് അദ്ദേഹത്തിന്റെ പേര്. എല്ലാവരുടെയും കണ്ണന്‍ചേട്ടന്‍. അയാള്‍ എന്നെ തുടര്‍ച്ചയായി ഉപദ്രവിച്ചു. അതൊക്കെ ഉപദ്രവമാണെന്ന് എനിക്ക് മനസിലായത് തന്നെ കഴിഞ്ഞവര്‍ഷമാണ്. എന്തുചെയ്യാന്‍ പറ്റും. മരണംവരെ ഞാന്‍ അനുഭവിക്കും. ഒരുവിധത്തിലാണ് ഞാന്‍ ജീവിക്കുന്നത്, ഒരുവിധത്തില്‍. ജീവിക്കാന്‍ വയ്യ എനിക്ക്. ശരിക്കും മടുത്തു”, അനന്തു പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് കോട്ടയം സ്വദേശിയായ അനന്തു അജിയെ തിരുവനന്തപുരത്ത് ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസുകാരില്‍നിന്ന് ലൈംഗികപീഡനം നേരിട്ടെന്ന് യുവാവിൻ്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്ത ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. സംഭവത്തില്‍ തമ്പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുംചെയ്തു. അനന്തു സൂചിപ്പിച്ച ‘എന്‍എം’ എന്നയാളെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.