പത്തനംതിട്ട – അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആലിൻ ഷെറിൻ ഏബ്രഹാമിന് നാട് ഇന്ന് വിടചൊല്ലും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ഒൻപത് മാസം പ്രായമുള്ള ആലിന്റെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ നടക്കും. വീട്ടിൽ പൊതുദർശനം ആരംഭിച്ചു.
മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിൻ, കഴിഞ്ഞ അഞ്ചാം തീയതി എംസി റോഡിൽ പള്ളത്തുണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നത്. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ആലിന്റെ കരൾ ആറ് മാസം പ്രായമുള്ള ധ്രിയയും, ഇരുവൃക്കകളും പത്ത് വയസ്സുകാരി ശ്രേയയുമാണ് സ്വീകരിച്ചത്. കിംസ് ഹെൽത്തിലും മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി നടന്ന ശസ്ത്രക്രിയകൾക്ക് ശേഷം കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.



