കൊച്ചി – നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളെ 20 വര്‍ഷം തടവിന് ശിക്ഷിച്ച എറണാകുളം സെഷന്‍സ് കോടതിയുടെ വിധിയില്‍ പരിപൂര്‍ണമായ നീതി കിട്ടിയില്ലെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വി അജകുമാര്‍. പ്രതികൾക്ക് നൽകിയത് ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
ശിക്ഷയിൽ നിരാശയുണ്ട്. വിധിക്കെതിരെ അപ്പീൽ പോകാൻ സർക്കാറിന് ശുപാർശ നൽകും. ശിക്ഷ കോടതിയുടെ ഔദാര്യമല്ല. പ്രോസിക്യൂഷന്‍റെ അവകാശമാണ്. വിചാരണയ്ക്കിടയിൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ പറയണ്ട സ്ഥലങ്ങളിൽ പറയുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ വീതം പിഴയുമാണ് വിചാരണ കോടതി ജഡ്ജി ഹണി.എം.വർഗീസ് വിധിച്ചത്. കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വർഷം കഠിനതടവ്. പ്രതികൾ വിചാരണ തടവുകാരായി കഴിഞ്ഞ കാലം കൂടി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നാണ് വിധി. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും ചില പ്രതികൾ മുമ്പ് കുറ്റം ചെയ്തിട്ടില്ലെന്നതും പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.



