കൊച്ചി: അഭിനയ ചക്രവർത്തി നടൻ മമ്മൂട്ടി ഇനി സ്വന്തം ക്യാമ്പസിൽ പുതിയ ‘റോളിൽ’. എറണാകുളം മഹാരാജാസ് കോളജിലാണ് മമ്മൂട്ടി പഠന വിഷയം ആവുക.
കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ മമ്മൂട്ടിയുടെ അഭിനയ ജീവിതം രണ്ടാം വര്‍ഷ ബി.എ ചരിത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കും. ചരിത്രത്തിനൊപ്പമുള്ള മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സംഭാവനകള്‍ ഇടംപിടിക്കുന്നത്. കോളജിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇതിന് അംഗീകാരം നല്‍കി. മൂന്നു ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി ദേശീയ, രാജ്യാന്തര, സംസ്ഥാന അംഗീകാരങ്ങള്‍ നേടിയ മമ്മൂട്ടി, മലയാള സിനിമയ്ക്ക് നല്‍കിയ അതുല്യമായ സംഭാവനകള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാകും.
ഒപ്പം എറണാകുളം മഹാരാജാസിലെ പ്രഗത്ഭയായ പൂര്‍വ വിദ്യാര്‍ത്ഥിയും ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ വനിതാ അംഗവുമായ ദാക്ഷായണി വേലായുധന്റെ ജീവിതവും ചരിത്ര പഠനത്തില്‍ ഉള്‍പ്പെടുത്തും. ബി.എ ഓണേഴ്‌സ് ഒന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസില്‍ ആണ് ദാക്ഷായണി വേലായുധന്റെ ജീവിതം ഇടം പിടിച്ചത്.
പുലയ സമുദായത്തെ പ്രതിനിധീകരിക്കുന്ന ദാക്ഷായണി പട്ടികജാതിക്കാരില്‍ നിന്നുള്ള ആദ്യ ബിരുദധാരിണിയാണ്. സ്‌കൂള്‍ ഫൈനല്‍ പരീക്ഷ ജയിച്ച ആദ്യത്തെ ദലിത് വനിതയും ആണ്. ഈ അധ്യയന വര്‍ഷം മുതലാണ് ഒന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠ്യ പദ്ധതിയില്‍ ദാക്ഷായണിയുടെ ജീവിതം ഉള്‍പ്പെടുത്തുന്നത്. കൊച്ചിയുടെ പ്രാദേശിക ചരിത്രത്തിലാണ് ദാക്ഷായണി വേലായുധന്റെ ജീവിതം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇവരെ കൂടാതെ വനിതകളുടെ ഉന്നമനത്തിനുമായി വിദ്യാഭ്യാസത്തിനും പ്രയത്‌നിച്ച തപസ്വിനിയമ്മ, മഹാരാജാസ് കോളജിലെ ആദ്യ പിന്നോക്കക്കാരനായ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ പി എസ് വേലായുധന്‍ എന്നിവരെയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2025-26 അക്കാദമിക് വര്‍ഷത്തിലെ ബിരുദ വിദ്യാര്‍ഥികളുടെ പുതിയ സിലബസില്‍ വൈകാതെ പുതിയ ഉള്‍പ്പെടുത്തലുകള്‍ ഉണ്ടാകും.
ഒന്നര നൂറ്റാണ്ട് പാരമ്പര്യമുള്ള മഹാരാജാസ് കോളജുമായി മമ്മൂട്ടി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത് കോളജിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങളില്‍ ഉള്‍പ്പെടെ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ രക്ഷാധികാരിയും ആയിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെ ചില സിനിമകളും മഹാരാജാസ് കോളേജില്‍ ചിത്രീകരിച്ചിട്ടുണ്ട്. മഹാരാജാസ് കോളജില്‍ പഠിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ സിനിമയില്‍ വരില്ലായിരുന്നുവെന്ന് മമ്മൂട്ടി ഒരിക്കല്‍ ഒരു പരിപാടിയില്‍ പറഞ്ഞിട്ടുണ്ട്.
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള മമ്മൂട്ടിയുടെ മഹാരാജാസ് കോളജിലെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തന്റെ കോളേജ് കാലഘട്ടം ഏറെ അഭിമാനത്തോടെയാണ് മമ്മൂട്ടി പല പൊതുവേദികളിലും പങ്കുവെക്കാറുള്ളത്. മഹാരാജാസ് കോളജില്‍ നാടകത്തിലും കഥാപ്രസംഗത്തിനും സജീവമായിരുന്നു മമ്മൂട്ടി. അന്നത്തെ അനുഭവങ്ങള്‍ സിനിമാഭിനയത്തിലും സഹായിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group