കോഴിക്കോട്– എം. സ്വരാജിനെ ആർ.എം. പി നേതാവ് ടി. പി ചന്ദ്രശേഖരനെ ക്രൂരമായി വധിച്ച കേസിലെ പ്രതിയും നിരവധി ഗുണ്ടാ കേസുകളിൽ കുറ്റാരോപിതനുമായ കിർമാണി മനോജിനോട് ഉപമിച്ച് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ആബിദ് അടിവാരം. മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും നയരൂപീകരണത്തിൽ ജമാഅത്തെ ഇസ്ലാമി എന്ന വിമർശനം ഉണ്ട് എന്ന നിലമ്പൂർ ഇടത് സ്ഥാനാർഥി എം. സ്വരാജിന്റെ പ്രസ്താവനയുടെ മീഡിയ പോസ്റ്റർ പങ്കുവെച്ചാണ് ഈ രൂക്ഷ വിമർശനം.
സ്വരാജ് ജനിക്കുന്നതിന് മുൻപ് ലീഗും യുഡിഎഫും പ്രവർത്തിക്കുന്നുണ്ടെന്നും ഇയാളും ഇയാളുടെ നേതാവ് വിജയനും ജമാഅത്തെ ഇസ്ലാമിയെ താങ്ങി നടന്ന കാലത്തും ലീഗിനും യുഡിഎഫിനും നയവും നയരൂപീകരണവുമുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
“ടിപി യെ കൊന്ന വണ്ടിയിൽ മാഷ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച അതെ പരിപാടിയാണ് സ്വരാജും കാണിക്കുന്നത്. ഗ്ലോറിഫൈഡ് കിർമാണി മനോജാണ് സ്വരാജ്. ഗുണ്ടായിസവും വർഗ്ഗീയതയും നുണയും കൈമുതലാക്കിയ പ്രസ്ഥാനത്തിൽ പാർട്ടി ഏൽപ്പിച്ച പണി എടുക്കുന്നവരിൽ ചിലർ കത്തിയെടുത്ത് കുത്തുന്നു, ചിലർ സംഘികളുമായി ധാരണയുണ്ടാക്കുന്നു, ചിലർ വടിവൊത്ത മലയാളത്തിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നു, ചിലർ അഴിമതി നടത്തി കാശുണ്ടാക്കുന്നു.
എല്ലാവരും കൂടി ഇലക്ഷൻ ജയിക്കാൻ പണിയെടുക്കുന്നു. എല്ലാം പാർട്ടിക്ക് വേണ്ടിയാണ്.
യുഡിഎഫിന്റെ നയരൂപീകരണത്തിൽ പുറത്ത് നിന്ന് ചിലർ ഇടപെടുന്നുണ്ട് എന്ന് സ്വരാജ് ധരിച്ചു വെച്ചതിന് അയാളെ കുറ്റം പറയാനും സാധിക്കില്ല, സിപിഎം നയരൂപികരണത്തിൽ ആർഎസ്എസ് ഇടപെടുന്നത് നിരന്തരം കാണുന്ന അയാൾക്ക് അങ്ങനെ തോന്നുക സ്വഭാവികമാണ്.” ആബിദ് അടിവാരം വിശദീകരിക്കുന്നു.