കോട്ടയം– കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് തകർന്നത്. രാവിലെ 11 മണിയോടെയാണ് മൂന്നുനില കെട്ടിടം പൊളിഞ്ഞുവീണത്. മൂന്നുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം. ഓർത്തോ പീഡിക്സിന്റെ സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റ മൂന്നുപേരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ഗാന്ധിനഗർ പൊലീസ് പരിശോധന തുടരുകയാണ്. മന്ത്രി വിഎൻ വാസവൻ സ്ഥലത്തെത്തിയിട്ടുണ്ട്.
ഉപയോഗശൂന്യമായ കെട്ടിടമാണ് തകർന്നു വീണതെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി വീണ പറഞ്ഞു.