കോഴിക്കോട്: യുദ്ധക്കെടുതിയിലും പട്ടിണിയിലും പൊറുതിമുട്ടുന്ന ഗസ്സയിലെ മനുഷ്യരുടെ രക്ഷക്കും സമാധാനത്തിനും വേണ്ടി മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് നടത്തി. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകിയ സദസ്സിൽ പണ്ഡിതരും സാദാത്തുക്കളും വിദ്യാർഥികളുമുൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു. ഒരിക്കലും നീതീകരിക്കാനാവാത്ത വംശഹത്യയാണ് ഇസ്രായേൽ നടത്തുന്നതെന്നും പിറന്ന മണ്ണിൽ അഭയാർഥികളായി അരവയറുപോലും നിറക്കാൻ നിവൃത്തിയില്ലാത്ത ഗസ്സയിലെ മനുഷ്യരുടെ വിഷയത്തിൽ മാനവ സമൂഹം ഐക്യപ്പെടേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു.
ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിപിഎം ഫൈസി വില്യാപ്പള്ളി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സി പി ഉബൈദുല്ല സഖാഫി, ബശീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, അബ്ദുസ്സത്താർ കാമിൽ സഖാഫി, അബ്ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ഹനീഫ് സഖാഫി ആനമങ്ങാട്, സയ്യിദ് ജസീൽ കാമിൽ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
ഗസ്സയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിങ്കളാഴ്ച നോമ്പ് അനുഷ്ഠിക്കാൻ കാന്തപുരം ഇന്ത്യയിലെ സുന്നി മുസ്ലിം സമൂഹത്തോട് ആഹ്വാനം ചെയ്തിരുന്നു.
ഗസ്സക്കായി മർകസിൽ നടന്ന പ്രത്യേക പ്രാർഥന സദസ്സിന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു.