ഭാവിയിലേക്ക് കണ്ണെറിഞ്ഞ് വർത്തമാനത്തിന്റെ ഓരത്തിലൂടെ മുസ്ലിം ലീഗ് അതിന്റെ ചരിതത്തിലേക്ക് തിരിഞ്ഞുനടക്കുകയാണ്. രണ്ടു വനിതകളെ ദേശീയ സമിതിയിലേക്ക് തെരഞ്ഞെടുത്തതോടെ മുസ്ലിം ലീഗ് എത്തിച്ചേർന്നിരിക്കുന്നത് അതിന്റെ പാരമ്പര്യത്തിന്റെ താഴ് വേരുകളിലാണ്. മാധ്യമങ്ങൾ “മുസ്ലിം ലീഗ് ചരിത്രം കുറിക്കുന്നു” എന്ന് ആഹ്ലാദത്തോടെ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, സ്ത്രീപ്രതിനിധാനം ലീഗിന്റെ ചരിത്രത്തിലെ പുതുമയല്ല. കേരളത്തിൽനിന്നുള്ള ജയന്തി രാജൻ, തമിഴ്നാട്ടിൽനിന്നുള്ള ഫാത്തിമ മുസഫർ എന്നിവരെ ചെന്നൈയിൽ ചേർന്ന മുസ്ലിം ലീഗ് നാഷണൽ എക്സിക്യൂട്ടിവ് യോഗം ദേശീയ സമിതിയിലേക്ക് തെരഞ്ഞെടുത്തതോടെയാണ് ലീഗിലെ വനിതാ പ്രാതിനിധ്യം വീണ്ടും ചർച്ചയായത്. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഫാത്തിമ മുസഫറും പൊതുപ്രവർത്തകയായ ജയന്തി രാജനും ലീഗിന്റെ ദേശീയ സമിതിയുടെ ഭാഗമാകുകയാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം,പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ജയന്തി, വയനാട് മേഖലയിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി നിരവധി പോരാട്ടങ്ങളും നടത്തിയിട്ടുണ്ട്.

ബീഗം സുൽത്താൻ – ദൃഢനിശ്ചയത്തിന്റെ പ്രതീകം
മുസ്ലിം ലീഗിന്റെ തീരുമാനം യഥാർത്ഥത്തിൽ അതിന്റെ ചരിത്ര പാരമ്പര്യത്തിലേക്കുള്ള ഒരു തീർത്ഥയാത്ര കൂടിയാണ്. സർവ്വേന്ത്യ മുസ്ലിം ലീഗിന്റെ ചരിത്രം പരിശോധിച്ചാൽ നിരവധി വനിതകളെ പാർട്ടിയുടെ സമിതികളിലും നേതൃത്വത്തിലും എത്തിച്ചതിന്റെ രേഖകൾ കണ്ടെത്താനാകും. ബീഗം ജഹനാര ഷാനവാസ്, ബീഗം ഐസാസ് റസൂൽ, ബീഗം ഹബീബുള്ള, ബീഗം മുഹമ്മദ് അലി, ബീഗം വസിം, റാഹില ഖാത്തൂൻ, ബീഗം അഖ്തർ എം ഖാൻ തുടങ്ങിയവർ ചിലർ മാത്രം. ഇവരെല്ലാം ഉത്തരേന്ത്യയിൽ നിന്നും മറ്റും ആയിരുന്നുവെങ്കിൽ ദക്ഷിണേന്ത്യയിൽ ബീഗം സുൽത്താൻ മീർ അമീറുദ്ധീനെയും കാണാം.
സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഗംഭീര പോരാട്ടങ്ങൾ നടത്തിയ ആളായിരുന്നു ബീഗം സുൽത്താൻ മീർ അമീറുദ്ധീൻ. പ്രശസ്ത പണ്ഡിതനും ചിന്തകനും എഴുത്തുകാരനും കൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന “ഹബ്ലുൽ മത്തീൻ ” പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും ആയിരുന്ന ആഗ മുവയ്യിദുൽ ഇസ്ലാമിന്റെ അഞ്ച് പെൺമക്കളിൽ മൂത്ത ആളായിരുന്നു ബീഗം. 1903ൽ കൽക്കത്തയിൽ ജനനം. 1922ൽ കൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ ഹോണോഴ്സ് ബിരുദം നേടി. ബംഗാൾ, ബീഹാർ,
അസം, ഒറീസ അടങ്ങിയ പ്രദേശങ്ങളിൽ നിന്നും ബിരുദം നേടുന്ന ആദ്യ മുസ്‌ലിം പെൺകുട്ടിയെന്ന പ്രശസ്തി നേടി. ആ വർഷം തന്നെ നിയമ പഠനവും ആരംഭിച്ചു. കൽക്കട്ട സർവകലാശാലയിൽ നിന്നും ഫസ്റ്റ് ലോ പരീക്ഷ ഉന്നത മാർക്കോടെ പാസ്സായി. അതോടെ ഇന്ത്യയിൽ നിയമം പഠിക്കുന്ന പ്രഥമ മുസ്‌ലിം വിദ്യാർത്ഥിനി എന്ന കീർത്തിയും നേടി. പഠനത്തിൽ അതീവ തല്പരയായ ബീഗം പതിനെട്ടാം വയസ്സിൽ തന്നെ ബി.എ നേടി. “ശാന്തിമണി” “ഉമേഷ് ചന്ദ്ര മുഖർജി” മെഡലുകളടക്കം ധാരാളം അവാർഡുകളും കരസ്ഥമാക്കി. അക്കാലത്തെ രേഖകളിൽ പേര് ബീഗം സുൽത്താൻ മുവയ്യിദസാദാ എന്നായിരുന്നു. ഉറുദു, ഫാർസി, ഹിന്ദി, ഇഗ്ലീഷ് , ബംഗാളി ഭാഷകളിൽ തികഞ്ഞ പ്രാവീണ്യമുണ്ടായിരുന്നു. യൂണിവേഴ്സിറ്റിയിൽ പർദ്ദ ധരിച്ചുകൊണ്ട് തന്നെ പരീക്ഷക്കിരിക്കാൻ പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു എന്ന് രേഖകളിൽ കാണുന്നു.
1923-ലാണ് ഇവർ വിവാഹിതയായത്. ഭർത്താവ് തഞ്ചാവൂർ ജില്ലാ ജഡ്ജ് , സെഷൻ ജഡ്‌ജ് , മദ്രാസ് പ്രസിഡൻസി പബ്ലിക് സർവീസ് കമ്മീഷൻ മെമ്പർ എല്ലാമായി സേവനം ചെയ്ത ബാരിസ്റ്റർ മിർ അമീറുദ്ദിനായിരുന്നു. (ഖാൻ ബഹാദൂർ മീർ അമീറുദ്ദിൻ 1956 ജൂലൈ മാസം ആദ്യവാരത്തിൽ മരണപെട്ടു. മരിക്കുമ്പോൾ അദ്ദേഹത്തിന് 66 വയസ്സായിരുന്നു ) അതോടെ ബീഗത്തിന്റെ പ്രവർത്തന മേഖല മദ്രാസായി മാറി. മദ്രാസ് സംസ്ഥനത്തിലെ സ്ത്രീകളുടെ സാമൂഹിക, രാഷ്ട്രീയ വിദ്യാഭ്യാസ പുരോഗതിക്കായി അക്ഷീണം പ്രവർത്തിച്ചു. പല വനിതാ സംഘടനകളുടെയും വിദ്യാഭ്യാസ സംഘടനകളുടെയും ആദ്യക്ഷയായിട്ടുണ്ട്. മദ്രാസ് സർവകലാശാല സെനറ്റ് അംഗവുമായിട്ടുണ്ട്. ബീഗം സുൽത്താൻ അമീറുദ്ദിന്റെ പ്രവർത്തന മണ്ഡലമായിരുന്ന ആ പഴയ മദ്രാസിൽനിന്നാണ് ഇന്ന് മുസ്ലിം ലീഗിന്റെ ദേശീയ സമിതിയിലേക്ക് രണ്ടു വനിതകളെ തെരഞ്ഞെടുത്തത് എന്നത് ചരിത്രത്തിന്റെ മറ്റൊരു ആകസ്മിതകയാകാം.
സ്ത്രീകളുടെ നാനാവിധ ഉന്നതിക്കായി 1039ൽ സ്ഥാപിതമായ ആൾ ഇന്ത്യ വുമൺസ് കോൺഫെറൻസിന്റെ ദേശീയ പ്ലാനിംഗ് സമിതിയിലെ പ്രമുഖ അംഗമായിരുന്നു ബീഗം. 1933 മാർച്ചിൽ സേലത്ത് ആദ്യമായി നടന്ന ടീച്ചർ മാനേജർമാരുടെ സമ്മേളനത്തിന്റെ പ്രസിഡന്റായിരുന്നു. മദ്രാസിലെ വനിതാ വിദ്യാഭ്യാസ കേന്ദ്ര ഉപദേശക സമിതി അംഗമായിരുന്നു.
സർവ്വേന്ത്യാ മുസ്‌ലിം ലീഗിൽനിന്നും ധാരാളം പ്രഗത്ഭർ തിരഞ്ഞെടുക്കപ്പെട്ട അസംബ്ലി ആയിരുന്നു 1946ലെ മദ്രാസ് ലെജിസ്ലേറ്റീവ് അസ്സംബ്ലി. ഈ തിരഞ്ഞെടുപ്പിൽ മദ്രാസ് സിറ്റിയിലെ മുഹമ്മദൻ ഹർബൻ മണ്ഡലത്തിൽ നിന്നായിരുന്നു ബീഗം സഭയിലെത്തിയത്. അക്കാലത്ത് മുസ്‌ലിംലീഗ് പ്രതിപക്ഷ ഉപ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ബീഗത്തെയായിരുന്നു. അന്ന് പ്രതിപക്ഷ നേതാവ് ഇസ്മാഈൽ സാഹിബ് ആയിരുന്നു. നല്ല പ്രസംഗത്തിന്റെ ഉടമയായിരുന്നു. സഭയിൽ പലപ്പോഴും മഹതിയുടെ പ്രസംഗം വളരെ പ്രസക്തമായി കണ്ടിരുന്നു. എന്തെങ്കിലും ആവിശ്യങ്ങൾക്ക് വേണ്ടി സഭക്ക് പുറത്തു പോയ അംഗങ്ങൾ അവരുടെ പ്രസംഗം ഉണ്ടെങ്കിൽ തിരിച്ചു വരുമായിരുന്നു.
വിദേശ രാജ്യങ്ങളിൽ പോയി ധാരാളം പഠന പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. 1937ൽ ഓക്സ്ഫോർഡ് സംഘടിപ്പിച്ച ലോക വേൾഡ് കോൺഗ്രസ് ഓഫ് ഫൈത്സിൽ ( World Congress of Faiths) ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത് സംസാരിച്ചിട്ടുണ്ട്. 1941ൽ ബ്രിട്ടീഷ് സർക്കാരിന്റെ എം ബി ഇ (MBE – Member of the Most Excellent Order of the British Empire) ടൈറ്റിൽ ലഭിച്ചു. 1946ൽ ആ അവാർഡ് നിരസിക്കുകയുണ്ടായി.
(ബീഗത്തെ പോലെ സഹോദരി സകീന മുവയ്യിദസാദയും പഠനത്തിൽ വളരെ മികവ് പുലർത്തിയിരുന്നു. പ്രൈവറ്റായി പഠിച്ചു എം എ നേടി. അതോടെ പ്രദേശത്തെ ആദ്യ എം എ നേടിയ മുസ്‌ലിം വിദ്യാർത്ഥിനി എന്ന കീർത്തി നേടി. നിയമ പഠനം പൂർത്തിയാക്കി ബിരുദം നേടിയിട്ടുണ്ട്. 1935ൽ കൽക്കത്ത ഹൈ കോടതിയിൽ വക്കീലായി പ്രാക്ടീസ് ആരംഭിച്ചതോടെ പ്രദേശത്തെ ആദ്യ മുസ്‌ലിം വനിതാ അഡ്വക്കേറ്റ് എന്ന പ്രശസ്തിയും സകീന നേടി. ഉറുദു, ബംഗാളി, ഇംഗ്ലീഷ്, ഫ്രഞ്ച്, പേർഷ്യൻ ഭാഷകളിലും സംഗീതം, ചിത്രരചന എന്നവയിലും തികഞ്ഞ മികവ് കാണിച്ചിരുന്നു. )
കൈഫിയ ബീഗം
ബാഫഖി തങ്ങൾ മുസ് ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റായിരിക്കെയാണ് തമിഴ്നാട്ടിൽ മുസ് ലിം ലീഗ് മഹാസമ്മേളനം നടന്നത്. ദൽഹിയിൽ ലീഗ് വനിത നേതാവായിരുന്ന കൈഫിയ ബീഗമായിരുന്നു ആ സമ്മേളനത്തിലെ മുഖ്യാതിഥി…
ഭരണഘടന നിർമാണ സഭയിലോ പ്രൊവിൻഷ്യൽ അസംബ്ലികളിലോ വനിതാ സംവരണം ഏർപ്പെടുത്താത്ത കാലത്ത് ഭരണഘടന നിർമാണ സഭയിലേക്ക് ബീഗം ഐജാസ് റസൂലിനെ ലീഗ് വിജയിപ്പിച്ചു.
കേരളത്തിന്റെ ഹലീമ ബീവി
കേരളത്തിലെ ആദ്യ വനിത പത്രാധിപ എന്ന ചരിത്ര പദവി ലഭിച്ച ഹലീമ ബീവി ഒരു സർവേന്ത്യാ മുസ്ലിംലീഗുകാരിയായിരുന്നു. ഭാരത ചന്ദ്രികയായിരുന്നു അവരുടെ പ്രസിദ്ധീകരണം. പ്രദേശിക – ദേശീയ-അന്താരാഷ്ട്ര വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്തിരുന്ന അതിൻ്റെ കോപ്പികൾ ഇന്ന് ലൈബ്രറികളിൽ ലഭ്യമാണ്. ഭാരത ചന്ദ്രിക എന്ന പൊതു പ്രസിദ്ധീകരണത്തോടൊപ്പം മറ്റ് മൂന്ന് വനിതാ പ്രസിദ്ധീകരണങ്ങളുടെ പ്രസാധകയായും അവർ പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തനത്തോടൊപ്പം സജീവ രാഷ്ട്രീയ പ്രവർത്തനവും അവർ കൊണ്ടു നടന്നു. സ്ത്രീകൾക്ക് ഒരു സംവരണവുമില്ലാതിരുന്ന അക്കാലത്ത് അവർ പാർട്ടിയുടെ തിരുവല്ല മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു.

തിരുവല്ല മുനിസിപ്പാലിറ്റിയിലേക്ക് കൗൺസിലറായും അവർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവിടത്തെ പാർട്ടിയിൽ അന്ന് പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾക്കായിരുന്നു അംഗത്വം. തീർത്തും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് അവർ ജനറൽ സെക്രട്ടറിയായത്. പുരുഷൻമാരേയും സ്ത്രീകളേയും രാഷ്ട്രീയമായി സംഘടിപ്പിക്കുന്നതോടൊപ്പം അവരിൽ മതപരമായ അറിവ് പകരാനും മാർഗനിർദേശം നൽകാനും ഹലീമ ബീവി മുന്നിട്ടിറങ്ങിയിരുന്നു. എൺപതാം വയസിൽ 2000 ലാണ് അവർ മരണപ്പെടുന്നത്.
ചരിത്രം വീണ്ടും തഴുകുമ്പോൾ
ലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗം, ജയന്തി രാജനും ഫാത്തിമ മുസഫറുമെന്ന രണ്ട് പ്രമുഖ വനിതകളെ ദേശീയ സമിതിയിലേക്ക് തെരഞ്ഞെടുത്തത്, അതേ പഴയ മദ്രാസിന്റെ മണ്ണിൽ നിന്നാണ്. ഈ തെരഞ്ഞെടുപ്പ്, ഒരു പുത്തൻ തുടക്കം മാത്രമല്ല — ചരിത്രത്തിന്റെ പുനർജനി കൂടിയാണ്. മഹത്തായ വനിതാ പാരമ്പര്യത്തിന്റെ സ്മരണ പുതുക്കിയുള്ള മുസ്ലിം ലീഗിന്റെ പ്രയാണം ഭാവി ലക്ഷ്യം വെച്ചുള്ളത് കൂടിയാണ്.
(വിവരങ്ങൾക്ക് കടപ്പാട്- ഖാദർപാലാഴി)