ന്യൂഡൽഹി– ഇന്ത്യയെ നടുക്കിയ മുംബൈ സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ തഹവ്വുർ റാണ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയെന്ന് റിപ്പോർട്ട്. താൻ പാതകിസ്താൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റാണെന്നും, 26/11 ന് സ്ഫോടനം നടക്കുമ്പോൾ താൻ സിറ്റിയിലുണ്ടായിരുന്നെന്നും തഹവ്വുർ റാണ പറഞ്ഞത്. ചോദ്യം ചെയ്യലിൽ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി ആയി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
താനും തന്റെ സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കറെ തൊയ്ബയുമായി നിരവധി പരിശീലന സെഷനുകൾ നടത്തിയിട്ടുണ്ടെന്നും, ലഷ്കറെ തൊയ്ബ പ്രധാനമായും ഒരു ചാര സംഘടനയായിട്ടാണ് പ്രവർത്തിച്ചിരുന്നതെന്നും റാണ പറഞ്ഞു.
മുംബൈയിൽ തന്റെ സ്ഥാപനത്തിന്റെ ഒരു ഇമിഗ്രേഷൻ സെന്റർ തുറക്കുക എന്ന ആശയം തന്റേതാണെന്നും അതിലെ സാമ്പത്തിക ഇടപാടുകളും ബിസിനസ്സ് ചെലവുകൾക്കായാണ് നടത്തിയതെന്നും റാണ പറഞ്ഞതായി വൃത്തങ്ങൾ പറഞ്ഞു. 26/11 ആക്രമണ സമയത്ത് താൻ മുംബൈയിലായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പോലുള്ള സ്ഥലങ്ങൾ പരിശോധിച്ചതായും 26/11 ആക്രമണം പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) യുമായി സഹകരിച്ചാണ് നടത്തിയതെന്ന് റാണ വിശ്വസിച്ചതായും വൃത്തങ്ങൾ അറിയിച്ചു. ഖലീജ് യുദ്ധകാലത്ത് പാകിസ്ഥാൻ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചതായും 64 കാരനായ അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം, മുംബൈ പോലീസ് റാണയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങുകയാണ്.
പാകിസ്ഥാൻ വംശജനായ കനേഡിയൻ റാണയെ ഈ വർഷം ആദ്യം ഇന്ത്യയിലേക്ക് നാടുകടത്തി. ഏപ്രിൽ 4 ന് യുഎസ് സുപ്രീം കോടതി അദ്ദേഹത്തിന്റെ പുനഃപരിശോധനാ ഹർജി തള്ളിയതിനെ തുടർന്നാണ് അദ്ദേഹത്തെ നാടുകടത്തിയത്. മെയ് മാസത്തിൽ ഇന്ത്യയിലെത്തിച്ച ശേഷം എൻഐഎ റാണയെ ഔദ്യോഗികമായി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഗൂഢാലോചന, കൊലപാതകം, തീവ്രവാദ പ്രവർത്തനം, വ്യാജരേഖ ചമയ്ക്കൽ എന്നിവയുൾപ്പെടെ ഒന്നിലധികം കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസം ഡൽഹി കോടതി റാണയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 9 വരെ നീട്ടി. 10 പാകിസ്ഥാൻ ഭീകരർ ചേർന്നാണ് 26/11 മുംബൈ ആക്രമണം നടത്തിയത്. 60 മണിക്കൂറോളം ആണ് താജ്, ഒബ്‌റോയ് ഹോട്ടലുകൾ, ഛത്രപതി ശിവാജി ടെർമിനസ്, ജൂത കേന്ദ്രമായ നരിമാൻ ഹൗസ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥലങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. അക്രമണങ്ങളിൽ 166 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.