കൊല്ലം– തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‍യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതരും, വിദ്യാഭ്യാസ വകുപ്പും, കെഎസ്ഇബിയും ഒരുപോലെ കുറ്റകാരാണ് എന്ന് ചൂണ്ടികാട്ടിയാണ് പഠിപ്പ് മുടക്കിന് കെഎസ്‍യു ആഹ്വാനം ചെയ്തിട്ടുള്ളത്.
പൊതുവിദ്യഭ്യാസ മേഖലയിലെ സ്കൂളുകൾക്ക് ആവശ്യമായ പരിഗണന സർക്കാർ നൽകുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചത് പോലുള്ള സംഭവങ്ങൾ എന്നും കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന നവകേരള നിർമ്മിതിക്കാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈദ്യുതി കമ്പി വർഷങ്ങളായി സ്കൂളിനോട് ചേർന്നിട്ടാണ് ഉള്ളത് പൂർവ്വ വിദ്യാർത്ഥികൾ വ്യക്തമാക്കിയിട്ടുണ്ട്. കമ്പി മാറ്റാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നില്ല എന്ന് കെഎസ്ഇബിയും, മാറ്റാൻ പറഞ്ഞതായി സ്കൂൾ അധികൃതരും പരസ്പരം പഴി ചാരുകയാണ്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്കൂളുകളിൽ നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തണമെന്നും അലോഷ്യസ് ആവശ്യപ്പെട്ടു.