തിരുവനന്തപുരം– കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ, പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നഷ്ടമായത് കേരളത്തിന്റെ മകനെയാണ്. അത് ഉൾക്കൊണ്ടാണ് നടപടി സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
“പ്രധാനാധ്യാപികയെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് സ്‌കൂൾ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാനേജ്മെന്റ് നടപടി സ്വീകരിച്ചില്ലെങ്കിൽ സർക്കാർ നടപടിയിലേക്ക് പോകും. സ്‌കൂൾ മാനേജ്മെന്റിന് നോട്ടീസ് നൽകും. മൂന്നു ദിവസത്തിനകം മറുപടി നൽകണം. സ്‌കൂൾ ചുമതലയുള്ള എഇഒയിൽ നിന്ന് വിശദീകരണം തേടും. കുട്ടിയുടെ കുടുംബത്തിന് സഹായം ലഭ്യമാക്കുന്നത് മാനേജ്മെന്റ് പരിഗണിക്കണം” മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മരണപ്പെട്ട മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് മുഖേന വിദ്യാഭ്യാസ വകുപ്പ് വീട് വച്ചു നൽകുമെന്നും മിഥുന്റെ സഹോദരന് പ്ലസ് ടു വരെ പരീക്ഷാ ഫീസ് ഉൾപ്പെടെ ഒഴിവാക്കി നൽകാൻ ഉത്തരവ് നൽകുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, മുഖ്യമന്തിയുമായി കൂടിയാലോചിച്ച് മിഥുന്റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ അടിയന്തര സഹായം നൽകുമെന്നും. സ്‌കൂൾ പി. ടി. എ പുനസംഘടിപ്പിക്കാൻ നിർദ്ദേശവും നൽകിയിട്ടുണ്ട് എന്നും തദ്ദേശവകുപ്പിന്റെ നിലപാട് പരിശോധിക്കണമെന്ന് വകുപ്പ് മന്ത്രിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.
അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവരുമായി മന്ത്രി ചർച്ച ചെയ്തിരുന്നു. വൈദ്യുതി ലൈൻ, വേലിയില്ലാത്ത ട്രാൻസ്ഫോർമർ, പോസ്റ്റ്, സ്റ്റേവയർ തുടങ്ങിയ സ്‌കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മന്ത്രി മെയ് 13ന് വിശദമായ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.