പിവി അൻവറിനോളം രാഷ്ട്രീയാബദ്ധം കാണിച്ച ഒരാൾ കേരളത്തിൻറെ സമീപകാല രാഷ്ട്രീയ ചരിത്രത്തിലുണ്ടോ എന്ന് സംശയമാണ്. ഇടതുമുന്നണിയുമായി ഇടഞ്ഞ് മുന്നണി വിട്ടത് മുതൽ അബദ്ധങ്ങളുടെ പരമ്പര. നിയമസഭാംഗത്വം രാജിവെച്ചത് തൻറെ ഏറ്റവും വലിയ രാഷ്ട്രീയപ്രതിയോഗിക്ക് ഒരു സുവർണാവസരം കൂടിയായതോടെ ആ സ്ഥാനത്യാഗം ഭീമാബദ്ധം കൂടിയായി. ചുരുക്കത്തിൽ എൽഡിഎഫിനും യുഡിഎഫിനും വേണ്ടാത്ത അവസ്ഥ അധ്വാനിച്ച് വാങ്ങുന്നതായി അൻവറിൻറെ നീക്കങ്ങൾ.
മലപ്പുറത്ത് മഞ്ഞളാംകുഴി അലിയിൽ തുടങ്ങി കെടി ജലീലൂടെ തുടർന്ന സിപിഎമ്മിൻറെ സ്വതന്ത്ര-സമ്പന്ന-മുസ്ലിം സ്ഥാനാർഥി പരീക്ഷണങ്ങളുടെ തുടർച്ചയായിരുന്നു നിലമ്പൂരിലെ പിവി അൻവർ. ഈ പരീക്ഷണം വി അബ്ദുറഹ്‌മാനിലൂടെ സിപിഎം വിപുലമാക്കുകയും ചെയ്തു. പക്ഷേ ജലീലോ അബ്ദുറഹ്‌മാനോ ആയിരുന്നില്ല അടിസ്ഥാനപരമായി പിവി അൻവർ. തൻറേതായ നിലപാടും കാഴ്ചപ്പാടും തീരുമാനങ്ങളൊക്കെയുള്ള ഒരു താൻപോരിമക്കാരനായ അൻവറിന് കുനിഞ്ഞും കുമ്പിട്ടും മുട്ടിലിഴഞ്ഞും വാഴ്ത്ത് പാട്ട് പാടിയുമൊക്കെ അധികകാലം സിപിഎം പോലൊരു സംഘടനാ സംവിധാനത്തിനൊപ്പം നടക്കാനാകില്ലെന്ന് ഉറപ്പായിരുന്നു.
സ്വാഭാവികമായും ആ ബന്ധത്തിൻറെ മധുവിധുകാലം കഴിഞ്ഞ് കലഹം തുടങ്ങി. അതു വരെ ശരി. പക്ഷേ അങ്കം കുറിച്ചത് സാക്ഷാൽ പിണറായിക്കെതിരെ തന്നെയായി എന്നതാണ് അൻവറിൻറെ ആദ്യ അബദ്ധം. ഇന്നത്തെ സിപിഎം രാഷ്ട്രീയത്തിലും അതിൻറെ ക്യാച്‌മെൻറ് ഏരിയയിൽ നിന്ന് പോലും ഒരു പിണറായി വിരുദ്ധകലാപത്തിന് പിന്തുണ കിട്ടില്ലെന്ന് അൻവർ മനസിലാക്കണമായിരുന്നു.
പൊലീസിലെ സംഘിവൽക്കരണവും ക്രിമിനൽവൽകരണവും ഉന്നയിച്ചാണ് അൻവർ ഇടതുമുന്നണി വിട്ടത്. ഈ വിഷയം കേരളീയ പൊതുസമൂഹത്തിന് ബോധ്യപ്പെടുന്നതുമായിരുന്നു. മാത്രമല്ല, അൻവറിൻറെ തട്ടകത്തിൽ ഈ പ്രശ്‌നങ്ങൾക്ക് സവിശേഷ മാനമുണ്ടായിരുന്നു താനും. പക്ഷേ അവിടുന്നങ്ങോട്ട് അൻവർ അതിരുവിട്ടു പറഞ്ഞതെല്ലാം രാഷ്ട്രീയാബദ്ധമായിരുന്നു. അത് മുഖ്യമന്ത്രിയുടെ തന്തയ്ക്ക് വിളിവരെ എത്തി. ഇതെല്ലാം അൻവർ ഉന്നയിച്ച പ്രശ്‌നങ്ങളുടെ ഗൗരവവും സ്വീകാര്യതയും തന്നെ നഷ്ടമപ്പെടുത്തി. തലേ ദിവസം വരെ തങ്ങളുടെ റാണിയായ അൻവറിനെ കടന്നലുകൾ കൂട്ടമായി ആക്രമിച്ചു. ഈ സൈബർ ആക്രമണത്തിന് മുന്നിൽ അൻവറിന് നിയന്ത്രണം വിട്ടു. സിപിഎം ആകട്ടെ അൻവറിനെ പരമാവധി പ്രകോപിപ്പിക്കുകയും ചെയ്തു. അൻവർ ആ പ്രകോപനങ്ങളിൽ വീണ് പിണറായി വിജയനോടുള്ള നിലവിട്ട വ്യക്തി വിരോധതലത്തിലേക്ക് മാറി. അതോടെ അൻവർ ഉയർത്തിയ രാഷ്ട്രീയ വിഷയങ്ങൾ സംശയനിഴലിലായി.
കേരളത്തിലെ സവിശേഷമായ മുന്നണി രാഷ്ട്രീയത്തിൽ മറ്റൊരിടം കണ്ടെത്തുന്നതിൽ വന്ന വീഴ്ച ആ അബദ്ധങ്ങളുടെ തുർച്ചയായി. അമിതമായ ആത്മവിശ്വാസം അൻവറിനെ ചതിച്ചുവെന്ന് വേണം കരുതാൻ. മുന്നണിയിൽ മാന്യമായൊരിടം കിട്ടാൻ ചെയ്തതെല്ലാം അബദ്ധമായി. ആദ്യം ഡിഎംകെയിൽ ചേരാൻ ചെന്നൈ വരെ പോയി വെറുംകയ്യോടെ മടങ്ങി. പ്രാദേശിക രാഷ്ട്രീയത്തിനപ്പുറത്തുള്ള രാഷ്ട്രീയ സമവാക്യങ്ങൾ പരിശോധിക്കാതെയായിരുന്നു ചെന്നൈ യാത്ര എന്ന് ചുരുക്കം.
തമിഴ്‌നാട്ടിലെ തോൽവിക്ക് ബംഗാൾവഴി പരിഹാരം കാണാനായി പിന്നത്തെ ശ്രമം. തൃണമൂൽ കോൺഗ്രസിൽ ചേർന്ന് ആ അബദ്ധത്തിന് പിന്നെയും മാറ്റ് കൂട്ടി. തൃണമൂൽ വഴി യുഡിഎഫ് പ്രവേശമെന്നതാകണം അൻവർ ലക്ഷ്യമിട്ടത്. അതും പൊളിറ്റിക്കലി വൈസ് ആയ ഒരു സ്ട്രാറ്റജി ആയിരുന്നില്ല.
ഏറ്റവും ചുരുങ്ങിയത് യുഡിഎഫ് സ്ഥാനാർഥി നിർണയത്തിലെങ്കിലും തന്നെ പരിഗണിക്കുമെന്നായിരുന്നു അൻവറിൻറെ ധാരണ. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടുത്ത തവണയെങ്കിലും നിലമ്പൂരിൽ നില്ക്കാമെന്ന് കരുതിയാകണം വിഎസ് ജോയിക്ക് വേണ്ടി വാദിച്ചത്. പക്ഷേ ആ നീക്കവും പാളി. ഏറ്റവും ഒടുവിൽ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് അൻവറിനെ ഗൌനിക്കാതായതോടെ ഈ ഉപതെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും അൻവർ ഇഫക്ട് എയറിൽ നിലനിർത്താനുള്ള സാധ്യത കൂടി അദ്ദേഹം കളഞ്ഞ് കുളിച്ചു.
യുഡിഎഫ് ഇനി അൻവറിനെ കാര്യായി ഗൗനിക്കാനിടയില്ല. ആര്യാടനൊപ്പം ഒത്തുപോകാൻ അൻവറിനും കഴിയില്ല. ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ നിന്ന് ജയിച്ച് വരുന്നത് നിലമ്പൂർ രാഷ്ട്രീയത്തിലെ അൻവറിൻറെ അവസാന സാധ്യത കൂടി ഇല്ലാതാക്കും. ഇനി എൽഡിഎഫ് ജയിച്ചാൽ അൻവർ ഉയർത്തിയ എല്ലാ വിഷയങ്ങളും അപ്രസക്തമാകും. പിണറായി വിജയൻറെ ജനപിന്തുണയുടെ തെളിവായി ഇടതുമുന്നണി ആ വിജയം ആഘോഷിക്കുമ്പോൾ പിണറായിക്കെതിരെ കലാപമുയർത്തിയ അൻവറിനുള്ള ഇരുട്ടടി കൂടിയാകും.
ചുരുക്കത്തിൽ ആരു ജയിച്ചാലും നിലമ്പൂർ പോരില് തോല്ക്കുന്നത് താനായിരിക്കുമെന്ന് അൻവർ ഉറപ്പിച്ചെന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ കൗതുകം.