ബെംഗളുരു: വർഗീയ, വിദ്വേഷ പരാമർശങ്ങളുടെ പേരിൽ സംഘ് പരിവാർ നേതാക്കൾക്കെതിരെ ചുമത്തിയ എഫ്‌ഐആർ റദ്ദാക്കിയില്ലെങ്കിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ബിജെപിയുടെ ഭീഷണി.
മംഗളുരുവിലെ പ്രമുഖ ആർഎസ്എസ് നേതാവ് കല്ലട്ക പ്രഭാകർ ഭട്ട് അടക്കം 15 ഉന്നത ഹിന്ദുത്വ നേതാക്കൾക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് സർക്കാർ ആയിരിക്കും ഉത്തരവാദികളെന്നും കർണാടക ബിജെപി സംസ്ഥാന പ്രസിഡണ്ട് ബിവൈ വിജയേന്ദ്ര പറഞ്ഞു.
മംഗളുരുവിൽ ബജ്‌റംഗദൾ പ്രവർത്തകനും കൊലക്കേസ് പ്രതിയുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനു പിന്നാലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വിദ്വേഷ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി ജി പരമേശ്വര പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് കല്ലട്ക പ്രഭാകർ ഭട്ട് അടക്കം പതിനഞ്ചോളം സംഘ് പരിവാർ നേതാക്കൾക്കെതിരെ കേസെടുത്തത്. സോഷ്യൽ മീഡിയയിൽ വർഗീയ പ്രചരണം നടത്തിയ നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തു.
‘ഒരു പ്രത്യേക സമുദായത്തിനൊപ്പം നിന്നുകൊണ്ട് പൊലീസും സർക്കാറും തീരദേശ മേഖലയിലെ സാമൂഹിക സൗഹാർദ അന്തരീക്ഷം തകർക്കുകയാണ്. ഉഡുപ്പി, മംഗളുരു ജില്ലകളെ ഭയത്തിന്റെ നിഴലിൽ നിർത്തുകയാണ്. ഞങ്ങൾ സർക്കാറിന് മുന്നറിയിപ്പ് നൽകുന്നു – മുതിർന്ന നേതാവ് കല്ലട്ക പ്രഭാകർ ഭട്ട് അടക്കം 15-ലേറെ ഹിന്ദു നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കുക. അങ്ങനെ ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് സർക്കാർ മാത്രമാവും ഉത്തരവാദി….’
ബിവൈ വിജയേന്ദ്ര ബെംഗളുരുവിൽ പറഞ്ഞു.
‘അടിയന്തരാവസ്ഥയുടെ പേരിൽ കുപ്രസിദ്ധരായ കോൺഗ്രസ് തീരദേശ മേഖലയിൽ ഹിന്ദു നേതാക്കളെയും ബിജെപി പ്രവർത്തകരെയും നിശ്ശബ്ദരാക്കുകയാണ്. അധികാരമേറ്റതു മുതൽ മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നത്.’ വിജയേന്ദ്ര പറഞ്ഞു.