ശ്രീനഗര്‍: പഹല്‍ഗാമില്‍ ഭീകരാക്രമണ പശ്ചാത്തലത്തില്‍, ജമ്മു കശ്മീരിലെ സുപ്രധാന സുരക്ഷാ മുന്നൊരുക്കങ്ങളില്‍ സംസ്ഥാന മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും അകറ്റി നിര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനം ചര്‍ച്ചയാകുന്നു. പൗരാവകാശം സംരക്ഷിക്കുന്നതിലും ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിലും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയേയും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനേയും നിയമനിര്‍മാണ സഭയേയും കണക്കിലെടുക്കണമെന്നും കൂടിയാലോചനകളില്‍ പങ്കാളികളാക്കണമെന്നും മുന്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള മുന്‍ ജഡ്ജിമാരും മുന്‍ സൈനിക ഉദ്യോഗസ്ഥരും, ഓഫിസര്‍മാരും ആവശ്യപ്പെട്ടു.
ഇവരുടെ നേതൃത്വത്തിലുള്ള ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ ജമ്മു ആന്റ് കശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം കേന്ദ്രം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പരിഹാരം കണ്ടെത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുമായും ജനപ്രതിനിധികളുമായും കൂടിയാലോചന നടത്തണമെന്ന് ഫോറം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കശ്മീരിലെ സുരക്ഷാ സന്നാഹങ്ങളും തയാറെടുപ്പുകളും വിലയിരുത്താന്‍ ഏപ്രില്‍ എട്ടിന് ശ്രീനഗറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തല യോഗത്തില്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ പങ്കെടുപ്പിച്ചിരുന്നില്ല. രാജ്ഭവനില്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുമായി 20 മിനിറ്റ് അമിത് ഷാ കൂടിക്കാഴ്ച നടത്തി. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ചീഫ് സെക്രട്ടറി അതുല്‍ ദുല്ലൂ, മറ്റു മുതിര്‍ന്ന സംസ്ഥാന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തിലുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളാണ് യോഗം വിലയിരുത്തതിയത്. ഈ യോഗത്തിനു ശേഷം അമിത് ഷാ ഉമര്‍ അബ്ദുല്ലയെ നന്ദി പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ശേഷം സുരക്ഷാ വിലയിരുത്തുന്ന യോഗത്തിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദേക, സൈനിക മേധാവി ഉപേന്ദ്ര ദ്വിവേദി എന്നിവരെ അകത്തേക്ക് വിളിക്കുകയായിരുന്നു. ഇവരുള്‍പ്പെട്ടതാണ് സംയുക്ത് സുരക്ഷാ സമിതി. ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി ഉണ്ടായിരുന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്നു ഈ സമിതിയുടെ അധ്യക്ഷന്‍.
ഫെബ്രുവരി 12ന് ശ്രീനഗറിലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ നിന്നും ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ മാറ്റി നിര്‍ത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ സംസ്ഥാനവുമായി ബന്ധപ്പെട്ട സുപ്രധാന യോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരാജയമാണ് സൂചിപ്പിക്കുന്നത് എന്നും വിലയിരുത്തപ്പെടുന്നു.
മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍ പിള്ളൈ, ജമ്മു കശസ്മീര്‍ മുന്‍ മധ്യസ്ഥ സംഘം അംഗം രാധ കുമാര്‍ എന്നിവരാണ് ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ ജമ്മു ആന്റ് കശ്മീരിന് നേതൃത്വം നല്‍കുന്നത്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, പട്‌ന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശ്, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, ദേശീയ ബാലാവകാശ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ ശാന്ത സിന്‍ഹ, റിട്ട. മേജര്‍ ജനറല്‍ അശോക് മേത്ത, വ്യോമസേനയില്‍ നിന്ന് വിരമിച്ച എയര്‍ വൈസ് മാര്‍ഷല്‍ കപില്‍ കാക്, കേണല്‍ യോഗീന്ദര്‍ കന്ധരി തുടങ്ങിയ ഉന്നതരാണ് പ്രസ്താവനയില്‍ ഒപ്പു വച്ചിരിക്കുന്നത്.