ന്യൂഡല്‍ഹി– പാകിസ്താനിലും പാക് അധീന കശ്മീരിലും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് 30 മിനിറ്റിനുള്ളില്‍ പാകിസ്താനെ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സമ്മതിച്ചു. പാര്‍ലമെന്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു അദ്ദേഹം. ഓപറേഷന്‍ സിന്ദൂര്‍ തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ മാത്രമേ ലക്ഷ്യമിടുന്നുള്ളുവെന്ന് പാകിസ്താനെ വിവരമറിയിച്ചിരുന്നു. പാകിസ്താൻ മുന്‍കൈയെടുത്ത് ഇരു രാജ്യങ്ങളിലെയും ഡി.ജി.എം.ഒ നേരിട്ട് നടത്തിയ ആശയവിനിമയത്തിലാണ് വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതെന്നും ജയശങ്കര്‍ പറഞ്ഞതായി പാര്‍ലമെന്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അറിയിച്ചു.
പാകിസ്താൻ്റെ അതിര്‍ത്തി കടന്നുള്ള ഭീകരതയെയും ഓപറേഷന്‍ സിന്ദൂരും ചര്‍ച്ച ചെയ്യുന്നതിനായി എസ് ജയശങ്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദേശകാര്യ പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ യോഗത്തില്‍ കെ.സി വേണുഗോപാല്‍, മനീഷ് തിവാരി, മുകുള്‍ വാസ്‌നിക്, പ്രിയങ്ക ചതുര്‍വേദി, അപ്രാജിത സാരംഗി, ഗുര്‍ജിത് ഔജ്‌ല എന്നിവരുള്‍പ്പെടെയുള്ള എം.പിമാര്‍ പങ്കെടുത്തു. വെടി നിര്‍ത്തലില്‍ അമേരിക്കയുടെ പങ്കിനെ കുറിച്ച് പരാമര്‍ശിച്ച എസ്. ജയശങ്കര്‍ അവര്‍ വെടിവെച്ചാല്‍ ഞങ്ങളും വെക്കുമെന്നും അവര്‍ നിര്‍ത്തിയാല്‍ ഞങ്ങളും നിര്‍ത്തുമെന്നും പ്രതികരിച്ചു. പാകിസ്താൻ ശക്തമായ പ്രതികാരം നടത്തിയേക്കാമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇന്റലിജന്‍സ് അറിയിച്ചപ്പോള്‍ ഞങ്ങളും അതേ രീതിയില്‍ പ്രതികരിക്കുമെന്ന് എസ് ജയശങ്കര്‍ കൂട്ടിച്ചേർത്തു.