ഗാസിപൂര്‍– മേഘാലയില്‍ ഹണിമൂണ്‍ യാത്രക്കിടെ നവവരന്‍ രാജ രഘുവംശി കൊല്ലപ്പെട്ട സംഭവത്തില്‍ നവവധു അടക്കം നാലുപേര്‍ പിടിയില്‍. ഉത്തര്‍പ്രദേശില്‍ നിന്ന് തിങ്കളാഴ്ചയാണ് നവവധുവിനെ നന്ദ്ഗഞ്ച് പോലീസ് അറസ്റ്റു ചെയ്തത്. കൃത്യനിര്‍വഹണത്തിനായി ഇവര്‍ വാടകയ്‌ക്കെടുത്ത ഗുണ്ടകളാണ് അറസ്റ്റിലായ മൂന്ന് പേരെന്ന് പോലീസ് അറിയിച്ചു. ഒളിവില്‍ കഴിയുകയായിരുന്ന സോനത്തിനെ ഗാസിപൂരിലെ കാശി ധാബയില്‍ നിന്ന് അവശനിലയിലാണ് പോലീസ് കണ്ടെടുത്തത്.
ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സോനം തങ്ങളെ വാടകയ്‌ക്കെടുത്തതാണെന്ന് പ്രതികള്‍ സമ്മതിച്ചായി മേഘാലയ ഡി.ജി.പി ഇദാഷിഷ നോങ്‌റാങ് അറിയിച്ചു. ഇവരില്‍ രണ്ടു പേരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും ഒരാളെ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്നും ഡി.ജി.പി വ്യക്തമാക്കി. ബാക്കിയുള്ള ഒരു പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ സ്ഥിരീകരിച്ചു. സോനത്തിന് മറ്റൊരാളുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കോടതി നടപടികള്‍ക്കായി ഇവരെ മേഘാലയിലേക്ക് തിരികെ കൊണ്ടുപോകുമെന്നും യു.പി എ.ഡി.ജി.പി അമിതാഭ് യാഷ് അറിയിച്ചു.
രഘുവംശിയെ കാണാതായി ഏഴു ദിവസത്തിനകമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. മെയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. ഹണിമൂണ്‍ യാത്രക്കായി മേഘാലയില്‍ എത്തിയ ഇവരെ മെയ് 23ന് ചിറാപുഞ്ചിയിലെ സൊഹ്‌റ പ്രദേശത്താണ് അവസാനമായി കണ്ടത്. 11 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ രണ്ടിന് സൊഹ്‌റയിലെ വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്‍ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം ലഭിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് സംശയിക്കുന്ന വടിവാളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി.
രാജ് രഘുവംശിയുടെ മൃതദേഹം കിട്ടിയിട്ട് മൂന്ന് ദിവസത്തോളം സോനത്തിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തന്റെ സഹോദരിയെ തട്ടികൊണ്ടു പോയതായിരിക്കാമെന്നാണ് സോനത്തിന്റെ സഹോദരന്‍ ഗോവിന്ദ് രഘുവംശി വിശ്വസിച്ചിരുന്നത്. സംഭവത്തില്‍ സി.ബി.ഐ അന്യേഷണം ആവശ്യപ്പെട്ട് അദ്ദേഹവും കുടുംബവും രംഗത്ത് വന്നിരുന്നു. എന്നാല്‍ മെയ് 8ന് രാത്രി സോനം സഹോദരനെ വിളിക്കുകയും,വിളിച്ച അതേ സ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സമ്മര്‍ദം മൂലം പ്രതി കീഴടങ്ങിയതാണെന്ന് മേഘാലയ പോലീസ് അവകാശപ്പെട്ടു. എന്നാല്‍ തന്റെ മകളാണ് കൊലപാതകം നടത്തിയതെന്ന് വിശ്വസിക്കുന്നില്ലെന്നും മേഘാലയ പോലീസ് കഥകളുണ്ടാക്കുകയാണെന്നും സോനത്തിന്റെ പിതാവ് ആരോപിച്ചു