ന്യൂഡൽഹി– എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി പുറത്തിറക്കി ചരിത്രം പുസ്തകം തിരുത്തി കുറിച്ച് എൻസിഇആർടി. പുതുതായി പുറത്തിറക്കി ചരിത്ര പാഠപുസ്തകത്തിലുള്ള ബാബർ, അക്ബർ, ഔറംഗസേബ് എന്നിവരെ കൊലപാതകികൾ എന്നും ക്ഷേത്രങ്ങൾ തകർത്തവരെന്നും, ശിവജി മതങ്ങളെ ബഹുമാനിച്ച മികച്ച തന്ത്രഞ്ജനായും വിശേഷിപ്പിച്ചിരിക്കുന്നത്.
എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് (ഭാഗം 1) എന്ന പാഠപുസ്തകത്തിലാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പുനർനിർമിക്കൽ എന്ന തലക്കെട്ടിൽ പതിമൂന്നാം നൂറ്റാണ്ട് മുതൽ പതിനേഴാം നൂറ്റാണ്ട് വരെയുള്ള ഇന്ത്യൻ ചരിത്രം ഉൾകൊള്ളുന്ന അധ്യായങ്ങൾ പുസതകത്തിൽ ഉണ്ട്. ദേശീയ വിദ്യാഭ്യാസ നയപ്രകാരം സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2023 എന്നിവ പ്രകാരം പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ ഭാഗമാണ് ഈ പുസ്തകങ്ങൾ.
മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറിനെ കൂട്ടകൊല നടത്തുകയും തലയോട്ടി ഗോപുരങ്ങൾ സ്ഥാപിക്കുകയും ചെയ്ത ക്രൂരനായിട്ടാണ് അടയാളപ്പെടുത്തുന്നത്. അക്ബർ ചക്രവർത്തി കൂട്ടക്കൊലയും മതപ്രചാരണവും നടത്തിയതായും ഹിന്ദുസ്ഥാനിലുടനീളമുള്ള ക്ഷേത്രങ്ങൾ നശിപ്പിച്ചതായും പരാമർശിക്കുന്നു. മഥുര, ബനാറസ്, സോമനാഥ്, സിഖ്, ജൈന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ക്ഷേത്രവും ഗുരുദ്വാരകളും സ്കൂളുകളും തകർത്ത വ്യക്തിയായാണ് ഔറംഗസീബിനെ പുസ്തകം അടയാളപ്പെടുത്തുന്നത്.
അതേസമയം, മറാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരിയായ ഛത്രപതി ശിവജി മഹാരാജ് മറ്റ് മതങ്ങളെ ബഹുമാനിക്കുകയും ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുകയും ചെയ്ത ഒരു മികച്ച തന്ത്രഞ്ജനും, മതേതര ദർശനാത്മക ഭരണാധികാരിയുമായിരുന്നു എന്നാണ് പാഠപുസ്തകത്തിൽ പ്രതിപാദിക്കുന്നത്.
ഡൽഹി സുൽത്താനേറ്റിന്റെ ഉയർച്ചയും തകർച്ചയും, ഇതിനെതിരായ ചെറുത്തുനിൽപ്പ്, വിജയനഗര സാമ്രാജ്യം, മുഗളന്മാർ, അവർക്കെതിരെ ചെറുത്തുനിൽപ്പ്, സിഖ് മതത്തിന്റെ ഉദയം എന്നിവ ഇതിൽ വിശദമായി പ്രതിപാദിക്കുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഹിന്ദു, ജൈന, ബുദ്ധ ക്ഷേത്രങ്ങൾ പതിവായി നശിപ്പിക്കപ്പെട്ട കാലഘട്ടമായിരുന്നു അതെന്ന് പുസതകത്തിൽ പറയുന്നു.
ഏഴാം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്ന് മുഗളന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള എല്ലാ പരാമർശങ്ങളും ഒഴിവാക്കാൻ എൻസിഇആർടി തീരുമാനിച്ചിരുന്നു. മഹാ കുംഭമേളയെക്കുറിച്ചുള്ള പരാമർശങ്ങൾ, മെയ്ക്ക് ഇൻ ഇന്ത്യ, ബേട്ടി പഠാവോ തുടങ്ങിയ കേന്ദ്ര സർക്കാർ പദ്ധതികളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചരിത്ര പുസ്തകങ്ങൾ സന്തുലിതവും പൂർണമായും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമാണെന്ന് പുതിയ പരിഷ്കരത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഒരു എൻസിഇആർടി ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ കാല സംഭവങ്ങൾക്ക് ഇന്ന് ആരെയും കുറ്റപ്പെടുത്തരുത് എന്ന് വ്യക്തമാക്കി ഒരു മുന്നറിയിപ്പ് പുസ്തകത്തിൽ ചേർത്തിട്ടുണ്ടെന്നും എൻസിഇആർടി വ്യക്തമാക്കി.
ഓരോ വർഷവും നാല് കോടിയിലധികം വിദ്യാർത്ഥികൾക്കായി പാഠപുസ്തകം തയ്യാറാക്കുന്നതിന് ഉത്തരവാധിത്തമുള്ള ഏറ്റവും ഉയർന്ന അതോറിറ്റിയാണ് എൻസിഇആർടി.