അഹ്‌മദാബാദില്‍ വീണ്ടും ഉണ്ടായ വിമാന ദുരന്തം ഇന്ത്യയിലെ വിമാനാപകടങ്ങളുടെ ഞെട്ടിപ്പിക്കുന്ന ഓര്‍മകളിലേക്കും വ്യോമയാന സുരക്ഷയിലേക്കും ഒരിക്കല്‍ കൂടി ജനശ്രദ്ധ തിരിച്ചിരിച്ചിക്കുന്നു. 1988ല്‍ അഹ്‌മദാബാദില്‍ വിമാനം തകര്‍ന്നു വീണ്ട് 133 പേരാണ് മരിച്ചത്. 21 യാത്രക്കാരുടെ ജീവന്‍ കവര്‍ന്ന, 2020ല്‍ കോവിഡ് മഹാമാരിക്കാലത്ത് കരിപ്പൂരിലുണ്ടായ വിമാന ദുരന്തത്തിനു ശേഷം ഉണ്ടായ ഏറ്റവും വലിയ യാത്രാവിമാന ദുരന്തമാണ് ഇന്നത്തെ അഹമദാബാദ് വിമാനാപകടം. ഈ അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപോര്‍ട്ട്. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗികകമായി സ്ഥിരീകരിച്ച കണക്കുകള്‍ പുറത്തു വരാനിരിക്കുന്നതെയുള്ളൂ. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരു കോളെജ് ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളിലേക്ക് തകര്‍ന്നു വീണത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളും അപകടത്തില്‍പ്പെട്ടു.
ഇന്ത്യയില്‍ ഏറ്റവും വലുത് സൗദിയ-കസാഖ് ആകാശദുരന്തം
1996ല്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 747 വിമാനവും കസാഖ്‌സ്താന്‍ എയര്‍ലൈന്‍സിന്റെ ല്യൂഷിന്‍ II-76 വിമാനം തമ്മില്‍ ദല്‍ഹിക്കടുത്ത് ആകാശത്തുവച്ച് കൂട്ടിയിടിച്ചുണ്ടായ ആകാശദുരന്തമാണ് ഇന്ത്യയില്‍ ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും വലിയ വിമാന ദുരന്തം. 349 പേരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ യാത്രാ വിമാനങ്ങള്‍ ഉള്‍പ്പെട്ട ഏറ്റവും വലിയ 10 ആകാശദുരന്തങ്ങള്‍ ഏതെല്ലാമാണെന്ന് ഒന്നു പരിശോധിക്കാം.
2020 ഓഗസ്റ്റ് 07
കരിപ്പൂര്‍ വിമാനാപകടം
ദുബായില്‍ നിന്ന് പറന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയും കടന്ന് പോയി താഴ്ചയിലേക്ക് കൂപ്പുകുത്തിയാണ് ഈ ദുരന്തമുണ്ടായത്. 21 പേര്‍ കൊല്ലപ്പെട്ടു. പൈലറ്റിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചതാണ് അപകട കാരണമെന്ന് പിന്നീട് കണ്ടെത്തി.
മേയ് 22, 2010
മാംഗ്ലൂര്‍ വിമാനപകടം
മാംഗ്ലൂര്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് ടേക്ക് ചെയ്യുന്നതിനിടെ റണ്‍വേയും കടന്നുപോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം താഴ്ചയിലേക്ക് വീണ് നടുകെ പിളര്‍ന്നാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ 158 പേര്‍ കൊല്ലപ്പെട്ടു.
ജൂലൈ 17, 2000
പട്‌ന വിമാനപകടം
പട്‌ന വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ അലയന്‍സ് എയര്‍ വിമാനം അപകടത്തില്‍പ്പെട്ട് 60 പേര്‍ കൊല്ലപ്പെട്ടു. പൈലറ്റിന്റെ പിഴവ് മൂലം നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തി.
നവംബര്‍ 12, 1996
ചര്‍ഖി ദാദരി ആകാശദുരന്തം
ഇന്ത്യയിലെ ഏറ്റവും വലിയ വിമാന ദുരന്തമാണിത്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനവും കസാഖ്‌സ്താന്‍ എയര്‍ലൈന്‍സ് വിമാനവും ദൽഹിക്കു സമീപം, ഹരിയാനയിലെ ചർഖി ദാദരിയിൽ ആകാശത്തുവച്ച് കൂട്ടിയിടിച്ചു. രണ്ടു വിമാനങ്ങളിലുമായി ഉണ്ടായിരുന്ന 349 പേരും കൊല്ലപ്പെട്ടു. പൈലറ്റിന് പിഴവ് സംഭവിച്ചതാണ് അപകടത്തിന് കാരണം. ട്രാഫിക് കണ്‍ട്രോള്‍ യൂനിറ്റുമായി നടത്തിയ ആശയവിനിമയത്തില്‍ ആശയക്കുഴപ്പമുണ്ടായി എന്നായിരുന്നു കണ്ടെത്തല്‍.
ഏപ്രില്‍ 26, 1993
ഔറംഗാബാദ് വിമാനാപകടം
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം ഔറംഗാബാദ് വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓപ് ചെയ്യുന്നതിനിടെ ഒരു ട്രക്കിലും വൈദ്യുതിലൈനിലും ഇടിച്ച് അപകടത്തില്‍പ്പെട്ടു. 55 യാത്രക്കാര്‍ കൊല്ലപ്പെട്ടു.
ഓഗസ്റ്റ് 16, 1991
ഇംഫാല്‍ വിമാനാപകടം
മണിപ്പൂരിലെ ഇംഫാലിനടുത്ത് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണ് 69 യാത്രക്കാരും കൊല്ലപ്പെട്ടു.
ഫെബ്രുവരി 14, 1990
ബാംഗ്ലൂര്‍ വിമാനാപകടം
ബാംഗ്ലൂര്‍ വിമാനത്താവളത്തിനടുത്ത് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 വിമാനം തകര്‍ന്നുവീണ് 92 പേര്‍ കൊല്ലപ്പെട്ടു.
ഒക്ടോബര്‍ 19, 1988
അഹ്‌മദാബാദ് വിമാനാപകടം
ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അഹമദാബാദില്‍ തകര്‍ന്നു വീണ് 133 പേര്‍ കൊല്ലപ്പെട്ടു.
ജൂണ്‍ 21, 1982
ബോംബെ വിമാനാപകടം
എയര്‍ ഇന്ത്യാ വിമാനം ബോംബെ വിമാനത്താവളത്തില്‍ തകര്‍ന്നുവീണ് 17 പേര്‍ കൊല്ലപ്പെട്ടു.
ജനുവരി 1, 1978
ബോംബെ വിമാനാപകടം
മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെ കടലില്‍ തകര്‍ന്നുവീണ് 213 പേര്‍ കൊല്ലപ്പെട്ടു.