അഹമ്മദാബാദ്– ഗുജറാത്തില്‍ പശുവിനെ കൊന്ന മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പശുക്കളെ കശാപ്പ് ചെയ്ത് മാംസം കടത്തിയെന്ന കുറ്റത്തിനാണ് അക്രം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, ഖാസിം സോളങ്കി എന്നിവരെക്കതിരെ അഹമ്മദാബാദ് അമ്രേലി സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2017-ലെ മൃഗ സംരക്ഷണ നിയമ ഭേദഗതി പ്രകാരമാണ് കോടതിയുടെ നടപടി. മൂവരില്‍ നിന്നും പശുമാംസം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റിലായത്. 2023-ലായിരുന്നു കേസിനാസ്പദമായ സംഭവം . പശുക്കളെ ഹിന്ദുമതം പവിത്രമായി കാണുന്നുണ്ടെന്നും അറിഞ്ഞട്ടും ഇവർ കുറ്റം ചെയ്തുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. സെഷന്‍സ് ജഡ്ജി റിസ്വാനബെന്‍ ബുഖാരിയാണ് ഇവർക്കെതിരെ ശിക്ഷ വിധിച്ചത്.
പശുവിനെ കൊന്നതിന് ജീവപര്യന്തം തടവിന് വിധിക്കുന്നത് ഇന്ത്യയിൽ ആദ്യമായാണ്. ഒരുവര്‍ഷത്തിൽ കൂടുതൽ നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. വിധിയ്‌ക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതികള്‍ അറിയിച്ചു.
ഗുജറാത്ത് മൃഗസംരക്ഷണ നിയമം സെക്ഷൻ 5 പ്രകാരം, ഓരോരുത്തർക്കും ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും. സെക്ഷൻ 6(ബി) (ഏഴ് വർഷവും 1 ലക്ഷം രൂപയും പിഴ), സെക്ഷൻ 429 ഐപിസി (അഞ്ച് വർഷവും 5,000 രൂപയും പിഴ), സെക്ഷൻ 295 ഐപിസി (മൂന്ന് വർഷവും 3,000 രൂപയും പിഴ) എന്നിവയെല്ലാം പ്രകാരമാണ് ശിക്ഷ വിധി. ഇവയെല്ലാം ഒരേസമയം അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ തടവ് ശിക്ഷ ദീർഘിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി.
അമ്മയായ പശുവിനെതിരെ അനീതി ചെയ്യുന്നവരെ വെറുതെ വിടില്ലെന്ന് കോടതി വിധിയോട് പ്രതികരിച്ചുകൊണ്ട് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാങ്‌വി എക്‌സിൽ കുറിച്ചു. “രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഗോഹത്യചെയ്ത കുറ്റക്കാരായവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇത് വെറുമൊരു വിധിയല്ല, ഇതൊരു സന്ദേശമാണ്. നമ്മുടെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായ അമ്മയായ പശുവിനെതിരെ അനീതി ചെയ്യുന്നവരെ വെറുതെ വിടില്ല”, അദ്ദേഹം കൂട്ടിചേർത്തു.



