ന്യൂഡൽഹി: ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ് എന്ന ബി.ആർ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. 52-ാമത് ചീഫ് ജസ്റ്റിസ് ആയി മെയ് 14-നാണ് ജസ്റ്റിസ് ഗവായ് അധികാരമേൽക്കുക. മെയ് 13ന് നിലവിലുള്ള ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേൽക്കുക. ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം ദലിത് വിഭാഗത്തിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന വ്യക്തിയാണ് ജസ്റ്റിസ് ഗവായ്.
രാഷ്ട്രപതി ദ്രൗപതി മുർമു ഈമാസം 26-നാണ് പുതിയ ചീഫ് ജസ്റ്റിസ് നിയമനം ഔദ്യോഗികമായി അംഗീകരിച്ച് ഒപ്പുവെച്ചത്. തുടർന്ന് ഇന്ന് ഗവ. സെക്രട്ടറി ആർ.കെ ഗോയൽ പുറത്തിറക്കിയ ഉത്തരവ് പങ്കുവെച്ച് നിയമമന്ത്രി അർജുൻ റാം മെഹ്‌വാൾ ആണ് വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
1960 നവംബർ 24ന് അമരാവതിയിലാണ് ജസ്റ്റിസ് ഗവായുടെ ജനനം. മുൻ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന പരേതനായ ജസ്റ്റിസ് രാജ എസ് ബോൺസാലെയോടൊപ്പമാണ് ജസ്റ്റിസ് ഗവായ് 1987 വരെ പ്രവർത്തിച്ചത്. 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. 1990ന് ശേഷം, പ്രധാനമായും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലാണ് പ്രാക്ടീസ് ചെയ്തത്. 2005 നവംബർ 12ന് ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 2019 മെയ് 24-നാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്.