വാഷിങ്ടൺ– പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ, പാകിസ്താൻ ഭീകരതയെ കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരിക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം യു.എസി ൽ എത്തിച്ചേർന്നു. എന്നാൽ മറുഭാഗത്ത് പാകിസ്താന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തുലുള്ള സംഘവും യുഎസിലെത്തിച്ചേർന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെ പ്രതിനിധി സംഘവും യുഎസിൽ വന്നതിന് പിന്നാലെ രാജ്യങ്ങൾ തമ്മിലുള്ള ഇന്റലിജൻസ് സഹകരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബിലാവൽ ഭൂട്ടോ.
ഇന്ത്യയുടെയും പാകിസ്താന്റെയും രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള സഹകരണം ദക്ഷിണേഷ്യയിലെ ഭീകരവാദത്തെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് പി.പി.പി ചെയർമാൻകൂടിയായ ബിലാവലിന്റെ അവകാശവാദം. യു.എൻ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് പാക് പ്രതിനിധി തലവൻ ഇത്തരത്തിലൊരു വാദഗതി ഉന്നയിച്ചിരിക്കുന്നത്.
‘എനിക്ക് പൂർണ്ണമായും ഉറപ്പുണ്ട്, ഐഎസ്‌ഐയും റോയും ഈ ശക്തികൾക്കെതിരെ പോരാടാൻ ഒരുമിച്ച് ഇരുന്ന് പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ, ഇന്ത്യയിലും പാകിസ്താനിലും ഭീകരപ്രവർത്തനം ഗണ്യമായി കുറയുന്നത് നമുക്ക് കാണാൻ സാധിക്കും’ ബിലാവൽ ഭൂട്ടോ പറഞ്ഞു. ദക്ഷിണേഷ്യയിൽ ഇടപെടുന്നത് തുടരണമെന്നുമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സമീപകാല വെടിനിർത്തലിന് ശേഷവും സംഘർഷ സാധ്യത കുറയുകയല്ല, കൂടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം യുഎസിലെ പ്രധാന കേന്ദ്രങ്ങളിൽ സന്ദർശനം ആരംഭിച്ചുകഴിഞ്ഞു. യു.എസ്. കോൺഗ്രസ് അംഗങ്ങളുമായും സെനറ്റ് വിദേശകാര്യ സമിതിയുമായും കൂടിക്കാഴ്ചകൾ നടത്തും. അക്കാദമിക് വിദഗ്ദ്ധരുമായും വിവിധ മാധ്യമ സ്ഥാപനങ്ങളുമായും ഇന്ത്യൻ പ്രതിനിധി സംഘം ചർച്ചകളും നടത്തും.