ഭോപ്പാൽ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് ഭേദഗതി നിയമപ്രകാരം രാജ്യത്താദ്യമായി വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് മധ്യപ്രദേശ്. മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ, ഹിന്ദു വിഭാഗത്തിൽ നിന്നുള്ള രണ്ട് പേരെക്കൂടി ഉൾപ്പെടുത്തിയാണ് സംസ്ഥാന വഖഫ് ബോർഡ് പുതുക്കിപ്പണിതത്. ഇതോടെ പുതിയ വഖഫ് ഭേദഗതി നിയമം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. വഖഫ് ബോർഡുകളിൽ മുസ്‌ലിം ഇതര മതസ്ഥർക്കും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന പുതിയ നിയമത്തിലെ വ്യവസ്ഥ മുൻനിർത്തിയാണ് സംസ്ഥാന സർക്കാരിന്റെ ഈ നിർണായക നടപടി. സൻവാർ പട്ടേലിനെ ചെയർമാനാക്കി രൂപീകരിച്ച പത്തംഗ ബോർഡിൽ മനോജ് മൽപാനി, അനിമേഷ് ഭാർഗവ എന്നിവരാണ് ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച് അംഗങ്ങളായിട്ടുള്ളത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം മധ്യപ്രദേശ് സർക്കാർ പുറത്തിറക്കി.
പുതിയ ഭേദഗതി അനുസരിച്ച് ബോർഡ് പുനഃസംഘടിപ്പിച്ച ആദ്യ സംസ്ഥാനം തങ്ങളാണെന്ന് മധ്യപ്രദേശ് സർക്കാർ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് സ്ഥിരീകരിച്ചു. വഖഫ് നിയമത്തിലെ സെക്ഷൻ 12(1) പ്രകാരമാണ് പുതിയ ഭരണസമിതി നിലവിൽ വന്നത്.
സൻവാർ പട്ടേൽ നയിക്കുന്ന ഈ ബോർഡിൽ ഡൽഹിയിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്തുള്ള, ഭോപ്പാലിൽ നിന്നുള്ള ആതിഫ് അഖീൽ, ഉജ്ജയിനിൽ നിന്നുള്ള ഫൈസാൻ ഖാൻ, ഇൻഡോറിൽ നിന്നുള്ള ഫാത്തിമ ചൗധരി, ഷയ്സ്ത സുൽത്താൻ, ഷബാന ഖാൻ എന്നിവരും അംഗങ്ങളാണ്. സംസ്ഥാന പിന്നാക്ക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് കമ്മീഷണർ ബോർഡിലെ എക്സ് ഒഫീഷ്യോ അംഗമായി പ്രവർത്തിക്കും.
സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ ഭരണനിർവഹണവും മേൽനോട്ടവുമാണ് ബോർഡിന്റെ പ്രധാന ചുമതല. 1995-ലെ വഖഫ് നിയമപ്രകാരം മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു ബോർഡിൽ അംഗത്വത്തിന് അർഹതയുണ്ടായിരുന്നത്. എന്നാൽ, വഖഫ് ബോർഡുകളിൽ രണ്ട് മുസ്‌ലിം ഇതര അംഗങ്ങൾ വേണമെന്ന പുതിയ ഭേദഗതി നിയമത്തോടെയാണ് ഈ ഘടന മാറിയത്.



