ന്യൂ ഡൽഹി– തെക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂർ ഹരി നഗറിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് ഏഴു പേർ മരിച്ചു. ഷാബിബുൽ (30), റാബിബുൽ (30), അലി (45), റുബിന (25), ഡോളി (25), ഷാബിബുൽ, റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചവർ.
പഴയ ക്ഷേത്രത്തിന് സമീപമുള്ള മതിൽ പെട്ടെന്ന് തകർന്ന് ജുഗ്ഗികളിൽ താമസിച്ചിരുന്നവർ മണ്ണിനടിയിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ എയിംസിലും സഫ്ദർജംഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഏഴ് പേർ ചികിത്സയ്ക്കിടെ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു..
സമാന സംഭവങ്ങൾ ഒഴിവാക്കാൻ ജുഗ്ഗികൾ ഒഴിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. പത്ത് ദിവസം മുമ്പ് സിവിൽ ലൈനിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ഒരു സ്ത്രീയും മകനും മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത കനത്ത മഴയാണ് മതിൽ തകരാൻ കാരണം. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.