അഹമ്മദാബാദ്– എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍ വീണ് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. നാല് ബിരുദ വിദ്യാര്‍ഥികളും ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുമാണ് മരണപ്പെട്ടത്. വിമാനത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണത് ബി.ജെ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന കെട്ടിടത്തിലായിരുന്നു. താമസക്കാരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.
ഇന്ന് ഉച്ചക്ക് 1.17നാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്തിന് സമീപം ജനവാസമേഖലയായ മൊഹാലി നഗറില്‍ വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ ക്രൂ അടക്കം 242 ആളുകളാണ് ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 54 ബ്രിട്ടീഷുകാരും ഒരു കനേഡിയനും ഏഴു പോര്‍ച്ചുഗീസുകാരുമാണ് ഉണ്ടായിരുതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നിലവിൽ 133 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമയാ മന്ത്രിയുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ബോയിങ് 787 വിമാനം അപകടത്തില്‍ പെടുന്നത് ആദ്യമായിട്ടാണ്. അപകടത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു.