പട്‌ന– മുസഫര്‍പൂരില്‍ ക്രൂരമായ കത്തി ആക്രമണത്തിനും ബലാത്സംഗത്തിനുമിരയായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി ഞായറാഴ്ച കാലത്ത് മരണമടഞ്ഞു. പട്‌ന മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിന്റെ (പി.എം.സി.എച്ച്) ഗുരുതരമായ മെഡിക്കല്‍ അനാസ്ഥ മൂലം കൂടിയാണ് മരിച്ചതെന്ന് വിവിധ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് 26 നായിരുന്നു ക്രൂരമായ ആക്രമണം നടന്നത്.
ഇഷ്ടിക ചൂളയിലെ ഒരു കുഴിയിലാണ് കഴുത്തിലും ചുറ്റുമായി 20 ഓളം കത്തി മുറിവുകളുമായി പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ആദ്യം പെണ്‍കുട്ടിയെ മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദിവസങ്ങള്‍ക്ക് ശേഷം അവിടെ നിന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി പട്‌ന എയിംസിലേക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തു. പക്ഷെ സ്‌പെഷലിസ്റ്റുകളുടെ അഭാവംമൂലം അവിടെ പ്രവേശിപ്പിച്ചില്ല.
പിന്നീടാണ് പട്‌ന മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ഉടന്‍ എത്തിയത്. എന്നാല്‍ പട്‌ന മെഡിക്കല്‍ കോളെജിന് പുറത്ത് ആംബുലന്‍സില്‍ അഞ്ച് മണിക്കൂറോളം വേദന സഹിച്ച് കിടന്നുവെന്നും ബീഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് കുമാറിന്റെ ഇടപെടലിനെത്തുടര്‍ന്ന് അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. മീന്‍ വില്‍പ്പനക്കാരനായ പ്രതി രോഹിത് കുമാര്‍ സാഹ്നി (30) യെ പിന്നീട് പൊലീസ് അറസ്റ്റ്‌ചെയ്തു.
പെണ്‍കുട്ടിയുടെ അമ്മാവന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പതിനൊന്നുകാരിയെ ചോക്ലേറ്റും മധുരപലഹാരങ്ങളും വാഗ്ദാനം ചെയ്ത് വീട്ടില്‍ നിന്ന് ആരുമറിയാതെ ഇറക്കിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് അവളെ ഒരു കുളത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി. ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് കത്തികൊണ്ട് ക്രൂരമായി ശരീരത്തില്‍ വരഞ്ഞ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
‘പ്രാഥമിക അന്വേഷണത്തില്‍, പ്രതിക്ക് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന പതിവ് പ്രവണതയും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പ്, അയാള്‍ മറ്റൊരു പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചു, പക്ഷേ അത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ചെറുപ്പക്കാരായ പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ അയാള്‍ സോഷ്യല്‍ മീഡിയ റീലുകള്‍ നിര്‍മ്മിച്ചതായും കണ്ടെത്താനായിട്ടുണ്ട്.’ പോലീസ് റിപ്പോര്‍ട്ട് ചെയ്തു.
മെഡിക്കല്‍ അവഗണനക്കും അനീതിക്കുമെതിരെ പ്രതിഷേധിച്ച് മുസാഫര്‍പൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റേയും ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെയുടേയും രാജി ആവശ്യപ്പെട്ടായിരുന്നു മുദ്രാവാക്യം. ഇരയും കുടുംബവും നേരിട്ട അവഗണനയ്ക്കും അനീതിക്കുമെതിരെ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
”മുസാഫര്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു ദളിത് പെണ്‍കുട്ടിക്ക് നേരെയുണ്ടായ ക്രൂരതമായ ആക്രമണവും തുടര്‍ന്നുള്ള ചികിത്സയിലെ അവഗണനയും അങ്ങേയറ്റം ലജ്ജാകരമാണ്. അവള്‍ക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍, അവളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതില്‍ മാത്രമല്ല, അവളുടെ ജീവന്‍ രക്ഷിക്കുന്നതിലും അനാസ്ഥ കാണിച്ചു. ഇരയുടെ കുടുംബത്തിന് നീതി ലഭിക്കണം. കുറ്റവാളികള്‍ക്കും അശ്രദ്ധരായ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണം,” രാഹുല്‍ ഗാന്ധി എക്സില്‍ എഴുതി.