തിരുവനന്തപുരം– കെഎസ്ആർടിസിയിൽ ഡ്രൈവറായ തന്റെ ഭർത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി അവിഹിതം ഉണ്ടെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിൽ ആരോപണ വിധേയയെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ഗണേഷ്കുമാർ. ചീഫ് ഓഫീസ് വിജിലൻസിന്റെ ഇൻസ്പെക്ടർ അന്വേഷണം നടത്തിയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ അവിഹിതബന്ധം ആരോപിച്ചെഴുതിയ സസ്പെൻഷൻ ഉത്തരവ് കണ്ടകടറെ അപമാനിക്കുന്നതാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം ഉയർന്നതോടെ സസ്പെൻഷൻ ഉത്തരവ് പിൻവലിക്കുകയായിരുന്നു.
തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ഡ്രൈവറുമായി അവിഹിതബന്ധമുണ്ടെന്ന പരാതിയിൽ വനിതാ കണ്ടകടറെ സസ്പെൻഡ് ചെയ്ത കെഎസ്ആർടിസിയുടെ വിവാദ നടപടിയിൽ വിശദീകരണവുമായി മന്ത്രി കെബി ഗണേഷ്കുമാർ മാധ്യമങ്ങളെ കാണുന്നത്. ആരുടേയും വ്യക്തിപരമായ കാര്യങ്ങളിൽ കെഎസ്ആർടിസി ഇടപെടില്ലെന്നും എന്നാൽ കൃത്യനിർവഹണത്തിൽ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചതിനൊപ്പം സസ്പെൻഷൻ ഉത്തരവിലും പിഴവുണ്ടെന്ന് മന്ത്രി ഗണേഷ്കുമാർ സമ്മതിച്ചു. അതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും മന്ത്രി വിശദീകരിച്ചു.
ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റ് പറ്റിയെങ്കിൽ പരിശോധിക്കും. തെറ്റ് സംഭവിച്ചതിനാലാണ് സസ്പെൻഷൻ ഉത്തരവ് റദ്ദാക്കാൻ നിർദേശം നൽകിയത്. വിഷയത്തിന് രണ്ട് വശങ്ങളുണ്ടെന്നും ആദ്യത്തേത് വ്യക്തിപരമായതിനാൽ കെഎസ്ആർടിസി ഇടപെടില്ലെന്നും മറ്റൊരു വശം, കണ്ടക്ടറുടെ അശ്രദ്ധ കൊണ്ട് യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടിവന്നുവെന്നതാണ്. ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടർക്കാണെന്നും നാട്ടുകാരുടെ കയ്യിലാവരുതെന്നും അത്തരമൊരു പിഴവ് കണ്ടക്ടറുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സസ്പെൻഷൻ ഉത്തരവിലേത് ഉദ്യോഗസ്ഥന് സംഭവിച്ച് അബദ്ധമാണ്. ആരുടെയും വ്യക്തിപരമായ കാര്യത്തിൽ കെഎസ്ആർടിസി ക്ക് ഉത്തരവാദിത്തം ഇല്ലാത്തതിനാലാണ് സസ്പെൻഷൻ റദ്ദാക്കിയതെന്ന് മന്ത്രി പറഞ്ഞു.
കൊല്ലത്തെ വനിതാ കണ്ടക്ടറെ ശനിയാഴ്ചയായിരുന്നു അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടകട്റും തമ്മിലുള്ള സംസാരത്തിന്റെ ദൃശ്യങ്ങളുൾപ്പെടെ തെളിവായെടുത്താണ് കെഎസ്ആർടിസി അസാധാരണ നടപടി എടുത്തത്. കണ്ടക്ടറും ഡ്രൈവറും തമ്മിൽ അവിഹിതം ഇല്ലായെന്ന് പറയുന്നുണ്ടെങ്കിലും രേഖകൾ പരിശോധിച്ചതിൽ നിന്ന് പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായെന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തിൽ കണ്ടക്ടർ സംസാരിച്ചത് വീഴ്ചയാണെന്നും ഉത്തരവിൽ ചൂണ്ടികാട്ടിയിരുന്നു. നടപടി വിവാദമായതോടെ മന്ത്രി ഇടപെട്ടാണ് ഉത്തരവ് പിൻവലിച്ചത്.