ന്യൂഡൽഹി – ഓസ്‌ട്രേലിയയിലെ സിഡ്‌നിക്കു സമീപം ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവെപ്പിന് പിന്നിലെ രണ്ട് ആയുധധാരികളിൽ ഒരാളായ സാജിദ് അക്‌റം 27 വർഷം മുമ്പ് രാജ്യം വിട്ട ഇന്ത്യൻ പൗരനാണെന്ന് ഇന്ത്യൻ പോലീസ് സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ രേഖകളിൽ ഓസ്‌ട്രേലിയൻ പൗരനായി പട്ടികപ്പെടുത്തിയിട്ടുള്ള സാജിദ് അക്‌റമും മകൻ നവീദും ഞായറാഴ്ച ജൂത ഉത്സവമായ ഹനുക്ക ആഘോഷിക്കുന്ന ആളുകൾക്ക് നേരെ നടത്തിയ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു.
ഹൈദരാബാദിൽ നിന്നുള്ളയാളാണ് സാജിദ് അക്‌റം. 1998 നവംബറിലാണ് അദ്ദേഹം തൊഴിൽ തേടി ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. തെലങ്കാന പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലുള്ള ബന്ധുക്കളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കഴിഞ്ഞ 27 വർഷമായി സാജിദ് അക്‌റമിന് ഹൈദരാബാദിലുള്ള കുടുംബവുമായി പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതിനു ശേഷം സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും വൃദ്ധരായ മാതാപിതാക്കളെ സന്ദർശിക്കാനുമായും ആറ് തവണ അദ്ദേഹം ഇന്ത്യ സന്ദർശിച്ചതായാണ് റിപ്പോർട്ട്. എന്നാൽ പിതാവിന്റെ മരണസമയത്ത് പോലും അദ്ദേഹം ഇന്ത്യയിലേക്ക് വന്നിട്ടില്ലെന്ന് തെലങ്കാന പോലീസ് പ്രസ്താവനയിൽ പറഞ്ഞു.


ഇന്ത്യയിലായിരുന്നപ്പോൾ തങ്ങൾക്ക് ഇയാളെ കുറിച്ച് തീവ്രവാദവുമായി ബന്ധിപ്പിക്കുന്ന ഒരു രേഖയും ലഭിച്ചിരുന്നില്ല. സാജിദിന്റെ തീവ്ര ചിന്താഗതിയെ കുറിച്ചോ പ്രവർത്തനങ്ങളെ കുറിച്ചോ ഇതിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചോ കുടുംബാംഗങ്ങൾക്ക് അറിവില്ല. തീവ്ര ചിന്താഗതിയിലേക്ക് നയിച്ച സംഘടനകൾക്ക് ഇന്ത്യയുമായോ തെലങ്കാനയിലെ ഏതെങ്കിലും പ്രാദേശിക സ്വാധീനവുമായോ ബന്ധമില്ലെന്നും തെലങ്കാന പോലീസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഭീകരരിൽ ഒരാൾ അൾജീരിയക്കാരനാണെന്നും രണ്ടാമൻ പാകിസ്താനിയാണെന്നും ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ തുടക്കത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഭീകരർ അച്ഛനും മകനുമാണെന്ന് ഓസ്‌ട്രേലിയൻ പോലീസ് പിന്നീട് സ്ഥിരീകരിച്ചിരുന്നെങ്കിൽ ഇവർ ഏതു രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
ബോണ്ടി ബീച്ച് ആക്രമണകാരികളിൽ ഒരാളെ നിരായുധനാക്കിയ സിറിയൻ വംശജനായ ഓസ്‌ട്രേലിയൻ പൗരൻ അഹ്മദ് അൽഅഹ്മദിനെ പ്രധാനമന്ത്രി ആന്റണി അൽബനീസ് ആശുപത്രിയിൽ സന്ദർശിച്ചു. നിങ്ങൾ ഒരു ഓസ്‌ട്രേലിയൻ നായകനാണ്. മറ്റുള്ളവരെ രക്ഷിക്കാൻ നിങ്ങൾ സ്വന്തം ജീവൻ അപകടത്തിലാക്കി. ബോണ്ടി ബീച്ചിൽ അപകടത്തിനു നേരെ പാഞ്ഞടുത്ത് ഭീകരനെ നിങ്ങൾ നിരായുധനാക്കി എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി അഹ്മദിന് നന്ദി പറഞ്ഞു. ഏറ്റവും ഇരുണ്ട സമയങ്ങളിൽ, ഓസ്‌ട്രേലിയക്കാരിലെ ഏറ്റവും മികച്ചത് നമ്മൾ കാണുന്നു. ഞായറാഴ്ച രാത്രി നമ്മൾ കണ്ടത് അതാണ്. ഓരോ ഓസ്‌ട്രേലിയക്കാരന്റെയും പേരിൽ ഞാൻ നന്ദി പറയുന്നുവെന്നും ആന്റണി അൽബനീസ് കൂട്ടിച്ചേർത്തു. രാജ്യത്തെ ഏറ്റവും മാരകമായ കൂട്ട വെടിവെപ്പുകളിലൊന്നായ ബോണ്ടി ബീച്ച് ആക്രമണത്തിന് അച്ഛനെയും മകനെയും ഐ.എസ് പ്രത്യയശാസ്ത്രമാണ് പ്രേരിപ്പിച്ചതെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു. രാജ്യത്തെ ജൂതന്മാർക്കിടയിൽ പരിഭ്രാന്തി വിതക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഓസ്‌ട്രേലിയൻ അധികൃതർ പറഞ്ഞു.



