ന്യൂഡല്‍ഹി– ഇന്ത്യയില്‍ ഇക്കാലമത്രയും ഉണ്ടായ വിമാനപകടങ്ങളില്‍ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് വിമാനപകടത്തില്‍ എയര്‍ ഇന്ത്യക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരം അപകടത്തില്‍ മരിച്ച ഓരോ യാത്രക്കാരനും നഷ്ടപരിഹാരമായി 151,880 എസ്.ഡി.ആര്‍ (സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ്) നല്‍കാന്‍ വിമാനക്കമ്പനി ബാധ്യസ്ഥനാണ്. നിലവിലെ വിനിമയനിരക്കില്‍ ഒരാള്‍ക്ക് ഏകദേശം 1.8 കോടി രൂപയോളം വരുമിത്.
എന്താണ് എസ്.ഡി.ആര്‍?
അന്താരാഷ്ട്ര കരുതല്‍ ആസ്തിയാണ് എസ്.ഡി.ആര്‍. ഐ.എം.എഫ്(ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) ആണ് ഇതിന് രൂപം നല്‍കിയിരിക്കുന്നത്. അഞ്ച് അന്താരാഷ്ട്ര കറന്‍സികളില്‍ നിന്നാണ് എസ്.ഡി.ആറിന്റെ മൂല്യം കണക്കാക്കുന്നത്. യു.എസ് ഡോളര്‍, യൂറോ, ചൈനീസ്, റെന്‍മിന്‍ബി, ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് അഞ്ച് കറന്‍സികള്‍. ഒരു എസ്.ഡി.ആറിന്റെ മൂല്യം 120 ഇന്ത്യൻ രൂപയാണ്. അപകടത്തിന്റെ ഉത്തരവാദിയെ കണ്ടെത്താന്‍ നില്‍ക്കാതെ ഓരോ യാത്രക്കാരന്റെയും കുടുംബത്തിന് എത്രയും പെട്ടെന്ന് പരിഹാരം നല്‍കണമെന്നാണ് മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പറയുന്നത്.
മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍
വിമാനപകടത്തില്‍ സംഭവിക്കുന്ന പരിക്കുകള്‍, ലഗേജ് നഷ്ടപ്പെടല്‍, മരണങ്ങള്‍ എന്നിവക്കുള്ള നഷ്ടപരിഹാരം എല്ലാ രാജ്യങ്ങളിലും ന്യായവും ഒരു പോലെയാണന്നെ് ഉറപ്പാക്കാനാണ് ഈ കണ്‍വെന്‍ഷന്‍. കണ്‍വെന്‍ഷന്‍ പ്രകാരം മരണത്തിനോ പരിക്കിനോ വ്യവസ്ഥകല്‍ക്ക് കീഴില്‍ ക്രൂ അംഗങ്ങള്‍ സാധാരണയായി ഉള്‍പ്പെടാറില്ല. മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരം സംസ്‌കരണച്ചെലവുകള്‍ അല്ലെങ്കില്‍ താല്‍ക്കാലിക ജീവിതച്ചെലവുകള്‍ പോലുള്ള അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വിമാനക്കമ്പനി യാത്രക്കാരുടെ കുടുംബങ്ങള്‍ക്ക് കാലതാമസമില്ലാതെ 16000 എസ്.ഡി.ആറില്‍ കുറയാത്ത തുക(18 ലക്ഷം രൂപ) കൈമാറണം.
എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ പിഴവ് മൂലമാണ് അപകടം സംഭവിച്ചതെങ്കില്‍ കുടുബങ്ങള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം ലഭിച്ചേക്കാം. മരിച്ചയാളുടെ പ്രായം, വരുമാനം, ആശ്രിതരുടെ എണ്ണം, മറ്റ് വ്യക്തിപരമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എസ്.ഡി.ആര്‍ പരിതിക്ക് മുകളിലുള്ള തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതിക്ക് അധികാരമുണ്ട്. എന്നാല്‍ ഇത് ലഭിക്കുന്നതിന് വിമാനക്കമ്പനിയുടെ തെറ്റ് കുടുംബങ്ങള്‍ കോടതിയില്‍ സ്ഥാപിക്കേണ്ടതായി വരും.
ബോയിംഗ് 787-8 ഡ്രീം ലൈനര്‍ വിമാനം കത്തി നശിച്ചതിനാല്‍ 1040- 1450 കോടി രൂപവരെ എയര്‍ ഇന്ത്യക്ക് നഷ്ടമായി. വിമാനം മെഡിക്കല്‍ കോളജ് ക്യാമ്പസിൽ ഇടിച്ചു കയറിയത് പോലുള്ള കാര്യങ്ങള്‍ക്കുള്ള തേട് പാര്‍ട്ടി നാശനഷ്ടങ്ങളുടെ ബാധ്യതയെക്കുറിച്ച് മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പറയുന്നില്ല.