പനജി– ഗോവയിലെ കുർചോറം മുനിസിപ്പൽ കൗൺസിലറുടെ മകനെ ലൈംഗിക ചൂഷണ കേസിൽ സൗത്ത് ഗോവ പോലീസ് അറസ്റ്റ് ചെയ്തു. മാഡെഗൽ-കാക്കോറ സ്വദേശിയായ സോഹം സുശാന്ത് നായിക് (20) ആണ് തിങ്കളാഴ്ച പുലർച്ചെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത മുപ്പതോളം പെൺകുട്ടികളെ കഴിഞ്ഞ മൂന്ന് വർഷമായി പ്രതി ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തതായാണ് പോലീസ് കണ്ടെത്തൽ. കഴിഞ്ഞയാഴ്ച ഒരു മദ്യപാന പാർട്ടിക്കിടെ പ്രതി തന്റെ കൈവശമുള്ള അശ്ലീല ദൃശ്യങ്ങൾ സുഹൃത്തുക്കളെ കാണിക്കുകയും ഇതേക്കുറിച്ച് വീരവാദം മുഴക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.
സംഭവം പടർന്നതോടെ ഞായറാഴ്ച കുർചോഡെ പോലീസ് സ്റ്റേഷനു മുന്നിൽ നാട്ടുകാരും നേതാക്കളും വലിയ പ്രതിഷേധം സംഘടിപ്പിച്ചു. പോലീസ് സ്വമേധയാ കേസെടുക്കണമെന്നും 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് നടന്നില്ലെങ്കിൽ ബന്ദ് നടത്തുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ജനരോഷം ശക്തമായതിനെത്തുടർന്നാണ് തിങ്കളാഴ്ച പുലർച്ചെ പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വിഷയത്തിൽ നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം വേണമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമിത് പട്കർ സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിയുടെ പക്കൽ നിന്നും ഫോറൻസിക് സംഘം ബ്ലാക്ക് മെയിലിംഗിനായി ഉപയോഗിച്ച വീഡിയോകൾ വീണ്ടെടുത്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയിൽ നിന്നും ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്ത് കുറ്റകൃത്യത്തിന്റെ കൂടുതൽ കാര്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.



