മസ്കത്ത്– മസ്കത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് ഐ എക്‌സ് 442 വിമാനത്തിൽ യുവതിക്ക് സുഖ പ്രസവം. വിമാനം, 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തത്. യാത്രയ്ക്കിടയിലുണ്ടായ അപൂർവമായ ഈ അനുഭവം സഹയാത്രക്കാരും വിമാന ജീവനക്കാരും ഒരുപോലെ ആശ്ചര്യത്തോടെയാണ് പങ്കുവെച്ചത്.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാരിയായ ഒരു നഴ്‌സിന്റെ സഹായത്തോടെ എയർലൈനിലെ കാബിൻ ക്രൂ പ്രസവം വിദഗ്‌ധമായി കൈകാര്യം ചെയ്തു.“ഇത് വലിയൊരു മെഡിക്കൽ എമർജൻസിയായിരുന്നെങ്കിലും, നമ്മുടെ പരിശീലനം ലഭിച്ച ജീവനക്കാർ അതിനെ കൃത്യമായി കൈകാര്യം ചെയ്തു,” എന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വക്താക്കൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. യാത്രക്കാർക്കും ജീവനക്കാർക്കും തുടക്കത്തിൽ ഭീതി പടർത്തിയെങ്കിലും, കൃത്യമായ ഇടപെടലിൽ പിന്നീട് ആശ്വാസമായി ഈ സംഭവം മാറി. സ്വകാര്യത കണക്കിലെടുത്ത് അമ്മയുടെയും ശിശുവിന്റെയും പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
വിമാന ജീവനക്കാർ സംഭവത്തെ കുറിച്ച് എയർ ട്രാഫിക് കൺട്രോളുമായി ഉടൻതന്നെ ബന്ധപ്പെട്ടു. തുടര്‍ന്ന് വിമാനത്തിന് മുംബൈയിൽ മുൻഗണനാ ലാൻഡിംഗിനുള്ള അനുമതി ലഭിക്കുകയും, വിമാനത്താവളത്തിൽ മെഡിക്കൽ സംഘം, ആംബുലൻസ് തുടങ്ങിയവ ഒരുക്കിയിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അമ്മയെയും നവജാത ശിശുവിനെയും ഉടൻതന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി പ്രസവാനന്തര പരിചരണത്തിനായി പ്രവേശിപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു.