ജിസാൻ– ജിസാനിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഫുറസാൻ ദ്വീപിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്നു ഇന്ത്യക്കാർ മരിച്ചു.
രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തമിഴ്നാട് കന്യാകുമാരി സ്വദേശികളായ ജോർജ് പനിയടിമൈ (43), അന്തോണി ദശം (49) കടലുണ്ടി സ്വദേശി രമേശൻ എരുശപ്പൻ (40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കടലൂർ സ്വദേശി സത്യപ്രവീൺ ശക്തിവേലിനെ അബൂഅരീഷ് കിംഗ് ഫഹദ് ആശുപത്രിയിലും നാഗപട്ടണം സ്വദേശി മണി വെള്ളിദിശനെ ഫുറസാൻ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫുറസാൻ ദ്വീപിലെ മത്സ്യത്തൊഴിലാളികളായ ഇവർ സഞ്ചരിച്ചിരുന്ന പിക്അപ്പ് വാഹനം പഞ്ചറായതിനെത്തുടർന്ന് നിയന്ത്രണംവിട്ട് റോഡിൻ്റെ ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടാത്. അൽസഗീർ ദ്വീപിൽ മത്സ്യബന്ധനം കഴിഞ്ഞ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിവരുകയായിരുന്നു ഇവർ.
അപകടത്തിൽ മരണമടഞ്ഞ ജോർജും അന്തോണിയും സഹോദരന്മാരാണ്. ജോർജും അന്തോണിയും ആറു മാസം മുമ്പും രമേശ് രണ്ടു മാസം മുമ്പുമാണ് പുതിയ വിസയിൽ നാട്ടിൽ നിന്നെത്തിയതെന്ന് കണ്ണൂർ സ്വദേശിയും ഫുറസാൻ റിസോർട്ടിൻ്റെ മാനേജറുമായ പവിത്രൻ കോടിയേരി ദ മലയാളം ന്യൂസിനോട് പറഞ്ഞു. ജോർജ്, അന്തോണി, രമേശൻ എന്നിവരുടെ മൃതദേഹങ്ങൾ ഫുറസാൻ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജലയുടെ രക്ഷാധികാരിയും ഫുറസാൻ ദ്വീപിലെ ബോട്ട് സർവീസ് ജീവനക്കാരനുമായ എം.കെ. ഓമനക്കുട്ടനും സാമൂഹിക പ്രവർത്തകരും സഹായങ്ങളുമായി രംഗത്തുണ്ട്.