അബുദാബി- അന്താരാഷ്ട്ര സംഘടനകളായ അറബ് ലീഗിൽ നിന്നും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനിൽ (ഒ.ഐ.സി) നിന്നും പിന്മാറാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വ്യക്തമാക്കി. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ‘ഒപെക്കിൽ’ (OPEC) നിന്ന് യു.എ.ഇ പിന്മാറുന്നു എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായ പശ്ചാത്തലത്തിലാണ് മറ്റ് സംഘടനകളിലെ അംഗത്വത്തെക്കുറിച്ച് അധികൃതർ വിശദീകരണം നൽകിയത്. മറ്റ് ബഹുരാഷ്ട്ര സംഘടനകളിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് രാജ്യം ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് മുതിർന്ന യു.എ.ഇ ഉദ്യോഗസ്ഥൻ സി.എൻ.എന്നിനോട് സ്ഥിരീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഒ.ഐ.സിയിൽ നിന്നും അറബ് ലീഗിൽ നിന്നും യു.എ.ഇ വിട്ടുനിൽക്കാൻ ഒരുങ്ങുകയാണെന്ന് ബ്ലൂംബെർഗ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകളെ അധികൃതർ തള്ളിക്കളഞ്ഞു. നിലവിൽ വിവിധ അന്താരാഷ്ട്ര സംഘടനകളിൽ തങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും നൽകിവരുന്ന സംഭാവനകളുടെ ഫലപ്രാപ്തിയെക്കുറിച്ചും രാജ്യം പുനഃപരിശോധന നടത്തുന്നുണ്ട്. എങ്കിലും ഈ സംഘടനകളിൽ നിന്ന് അംഗത്വം റദ്ദാക്കാനോ വിട്ടുനിൽക്കാനോ ഉള്ള യാതൊരു നടപടികളും യു.എ.ഇ പരിഗണിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, യു.എ.ഇ ഒപെക് സഖ്യം വിട്ടാലും ‘ഒപെക് പ്ലസ്’ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് പോകുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക് പ്രതികരിച്ചു. യു.എ.ഇയുടെ പിന്മാറ്റം ആഗോള എണ്ണ വിപണിയിൽ വലിയ രീതിയിലുള്ള വിലയുദ്ധത്തിന് കാരണമാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വിപണിയിൽ എണ്ണ വിതരണത്തിൽ കുറവുണ്ടെന്നും, ഇത് എണ്ണവില വലിയ തോതിൽ താഴാതെ സ്ഥിരമായി നിൽക്കാൻ സഹായിക്കുമെന്നും അദ്ദേഹം വിലയിരുത്തി.



