ദുബായ് – വ്യക്തിഗത അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് 5000 ദിർഹമായി വര്‍ധിപ്പിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളോടും നിര്‍ദേശിച്ചു. മിനിമം ബാലന്‍സ് ഉയര്‍ത്തുന്നത് ഉപഭോക്താക്കളില്‍ ചെലുത്തുന്ന ആഘാതം അവലോകനം ചെയ്യുന്നത് വരെ മിനിമം ബാലന്‍സ് ഉയര്‍ത്തുന്നത് നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. ജൂണ്‍ ഒന്നു മുതല്‍ ഏതാനും പ്രമുഖ ബാങ്കുകള്‍ മിനിമം ബാലന്‍സ് 3,000 ദിര്‍ഹത്തില്‍ നിന്ന് 5,000 ദിര്‍ഹമായി ഉയര്‍ത്താന്‍ തയാറെടുക്കുന്നതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം സെന്‍ട്രല്‍ വിലക്കിയത്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത ഉപഭോക്താക്കളില്‍ നിന്ന് 105 ദിര്‍ഹം വരെ പ്രതിമാസ ഫീസ് ബാങ്കുകള്‍ ഈടാക്കിയേക്കും. രാജ്യത്തെ പ്രമുഖ ബാങ്കിംഗ് സ്ഥാപനം ഇതിനകം തന്നെ മിനിമം ബാലന്‍സ് ഉയര്‍ത്തല്‍ നടപ്പാക്കിയിട്ടുണ്ട്.
ചില ബാങ്കുകള്‍ മിനിമം ബാലന്‍സ് 5,000 ദിര്‍ഹമായി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നതായി മാധ്യമങ്ങളിലും സോഷ്യല്‍ പ്ലാറ്റ്ഫോമുകളിലും പ്രചരിച്ചതിനെ പരാമര്‍ശിച്ച്, ഈ വര്‍ധനവ് ഉപഭോക്താക്കളില്‍ ചെലുത്തുന്ന സ്വാധീനം പഠിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചതായി സര്‍ക്കുലര്‍ പറയുന്നു. ഇതനുസരിച്ച്, വര്‍ധനവ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അത് പ്രയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ബാങ്കുകളോട് നിര്‍ദേശിക്കുന്നതായി സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലറില്‍ പറഞ്ഞു.
സെന്‍ട്രല്‍ ബാങ്ക് ചട്ടങ്ങളിലെ അപ്ഡേറ്റുകള്‍ക്ക് അനുസൃതമായി ജൂണ്‍ ഒന്നു മുതല്‍ നിരവധി പ്രമുഖ ബാങ്കുകള്‍ പുതിയ 5,000 ദിര്‍ഹം പരിധി നടപ്പിലാക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രധാന പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനം. രാജ്യത്തെ ഒരു പ്രമുഖ ബാങ്ക് ഇതിനകം തന്നെ ഈ മാറ്റം നടപ്പാക്കിയിരുന്നു. മറ്റ് ബാങ്കുകളും വരും ആഴ്ചകളില്‍ ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മിനിമം ബാലന്‍സ് പരിധി ഉയര്‍ത്താനുള്ള ബാങ്കുകളുടെ നീക്കം വ്യാപകമായ പൊതുജന വിമര്‍ശനത്തിന് കാരണമായി. താഴ്ന്ന വരുമാനക്കാരായ രാജ്യത്തെ നിവാസികള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും ഇതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ച് അക്കൗണ്ട് ഉടമകള്‍ ആശങ്ക പ്രകടിപ്പിച്ചു.
ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച നയം പ്രകാരം, കറന്റ് അക്കൗണ്ടുകളില്‍ 5,000 ദിര്‍ഹം ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കള്‍ക്ക്, ചില ഇളവ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍, പ്രതിമാസം 25 ദിര്‍ഹം ഫീസ് ഈടാക്കുമായിരുന്നു. പ്രതിമാസം കുറഞ്ഞത് 15,000 ദിര്‍ഹം ശമ്പളം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക, 20,000 ദിര്‍ഹമോ അതില്‍ കൂടുതലോ സഞ്ചിത അക്കൗണ്ട് ബാലന്‍സ് നിലനിര്‍ത്തുക, അല്ലെങ്കില്‍ സജീവമായ ക്രെഡിറ്റ് കാര്‍ഡ്, ഓവര്‍ഡ്രാഫ്റ്റ്, ബാങ്കില്‍ വായ്പ ഉണ്ടായിരിക്കുക എന്നിവ ഇളവ് മാനദണ്ഡങ്ങളില്‍ പെടുന്നു.
പുതിയ നയം അനുസരിച്ച് 5,000 ദിര്‍ഹത്തില്‍ താഴെ പ്രതിമാസ ശമ്പളം കൈപ്പറ്റുന്നവരും യോഗ്യതയുള്ള ബാങ്കിംഗ് ഉല്‍പന്നങ്ങള്‍ ഇല്ലാത്തവരുമായ ഉപഭോക്താക്കളില്‍ നിന്ന് സ്വയമേവ ഫീസ് മിനിമം ബാലന്‍സ് ഫീസ് ഈടാക്കുമായിരുന്നു. ചില ബാങ്കുകള്‍ അക്കൗണ്ട് തരം അനുസരിച്ച് മിനിമം ബാലന്‍സ് പിഴ 100 ദിര്‍ഹമോ അതില്‍ കൂടുതലോ ആയി വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.