ദുബായ്: ടിപ്പു സുൽത്താന്റെ സമ്പൂർണ ജീവചരിത്രം ഖിസ്സ പാട്ടിലൂടെ അവതരിപ്പിക്കുകയാണ് ദുബായ് പ്രവാസിയായ പാലക്കാട് മണ്ണാർക്കാട് സ്വദേശി നസറുദ്ദീൻ മണ്ണാർക്കാട്. തനത് മാപ്പിളപ്പാട്ടിന്റെ ശൈലിയിൽ ലളിതമായ ഭാഷയിലാണ് “ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്” എന്ന് പേരിട്ടിരിക്കുന്ന ഈ കൃതി രചിച്ചിരിക്കുന്നത്.
മാപ്പിളപ്പാട്ടിലെ 122 പാരമ്പര്യ ഇശലുകളിലാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. മൂന്നര വർഷത്തെ ഗവേഷണവും ഒരു ഡസനോളം പുസ്തകങ്ങളുടെ സാരാംശവും അടിസ്ഥാനമാക്കിയാണ് കാവ്യം പൂർത്തിയാക്കിയതെന്ന് രചയിതാവ് നസറുദ്ദീൻ മണ്ണാർക്കാട് ‘ദ മലയാളം ന്യൂസി’നോട് പറഞ്ഞു.

ദുബായിൽ നടന്ന പരിപാടി എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ തിക്കോടി ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ കവിയും അധ്യാപകനുമായ മുരളി മംഗലത്തിന് നൽകി കവർ പ്രകാശനം ചെയ്തു. അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. സംരംഭകൻ ഷംസുദ്ധീൻ നെല്ലറ പാട്ടിന്റെ ഓഡിയോ റിലീസ് നിർവ്വഹിച്ചു. പുസ്തകത്തെക്കുറിച്ച് ഗ്രന്ഥകാരൻ നസറുദ്ദീൻ മണ്ണാർക്കാട് വിശദീകരിച്ചു. പി വി നാസർ, പുന്നക്കൻ മുഹമ്മദലി, ബഷീർ ബെല്ലോ, ഒ.ബി.എം ഷാജി, ശംസുദ്ധീൻ പെരുമ്പട്ട, ടി.പി. സൈതലവി പുതുപ്പറമ്പ്, തൻസിം അഹ്മദ് ,ഖലീലുള്ള ചെംനാട് , അസീസ് മണമ്മൽ എന്നിവർ പ്രസംഗിച്ചു.
പ്രാർത്ഥനയിൽ തുടങ്ങി പ്രാർത്ഥനയിൽ അവസാനിക്കുന്ന കൃതിയിൽ ടിപ്പു സുൽത്താന്റെ മൂന്ന് തലമുറകളുടെ ചരിത്രം – ഹൈദരലിയുടെ ജനനം, യൗവ്വനം, വിവാഹം, പടയോട്ടങ്ങൾ, സ്ഥാനാരോഹണം, മരണം എന്നിവയും ടിപ്പുവിന്റെ ജനനം, ബാല്യം, യൗവ്വനം, പടയോട്ടം, സ്ഥാനാരോഹണം, യുദ്ധങ്ങൾ, വീര മരണം എന്നിവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മാപ്പിളപ്പാട്ടിന്റെ പാരമ്പര്യ രചനാ നിയമങ്ങൾ പാലിച്ചെഴുതിയ കൃതിയിൽ ഓരോ ഇശലിനും പ്രത്യേകം ഗദ്യ വിവരണവും നൽകിയിട്ടുണ്ട്. കാവ്യ ഭാഷ ആസ്വദിക്കാൻ സാധിക്കാത്തവർക്കും ഒരു ചരിത്ര റഫറൻസ് കൃതിയായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുക്ക് പ്ലസ് പ്രസിദ്ധീകരിക്കുന്ന “ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്” ടിപ്പു സുൽത്താന്റെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.