ദുബായ് – സോഷ്യല്‍ മീഡിയയിലൂടെ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിച്ച വിവിധ രാജ്യക്കാരായ ഏഴു പേരെ റാസല്‍ഖൈമ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പൊതുജനാഭിപ്രായത്തെ അസ്വസ്ഥമാക്കുകയും സാമൂഹിക സ്ഥിരതക്ക് ഭീഷണിയാകുകയും ചെയ്യുന്ന കിംവദന്തികളാണ് ഇവര്‍ പ്രചരിപ്പിച്ചത്. ഈ വര്‍ഷാദ്യം മുതല്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പ്രതികള്‍ തെറ്റായ വിവരങ്ങളും തെറ്റായ അവകാശവാദങ്ങളും സാമൂഹിക വിഷയങ്ങളെ കുറിച്ചുള്ള അതിശയോക്തിപരമായ വ്യാഖ്യാനം എന്നിവ ഉള്‍ക്കൊള്ളുന്ന വീഡിയോ ക്ലിപ്പുകളും പോസ്റ്റുകളും പങ്കിട്ടതായാണ് ആരോപണം. പൊതുജനവിശ്വാസം തകര്‍ക്കുകയും സാമൂഹിക ഐക്യത്തെ തകര്‍ക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങളാണ് ഒന്നിലധികം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ഇവര്‍ പ്രചരിപ്പിച്ചത്.
പോസ്റ്റുകളില്‍ തെറ്റായ വിവരങ്ങളും പ്രാദേശിക കാര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളും അടങ്ങിയതായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇലക്‌ട്രോണിക് ഇന്‍വെസ്റ്റിഗേഷന്‍സ് പറഞ്ഞു. ഇവർ ഷെയർ ചെയ്ത പോസ്റ്റുകൾ നിയമപരമായ മാനദണ്ഡങ്ങള്‍ ലംഘിക്കുക മാത്രമല്ല, പൊതു സുരക്ഷക്കും ക്രമസമാധാനത്തിനും അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നതായും അധികൃതര്‍ പറഞ്ഞു. വൈറല്‍ ഉള്ളടക്കത്തിന് പിന്നിലെ ഉറവിടങ്ങള്‍ തിരിച്ചറിയുന്നതില്‍ ഇലക്‌ട്രോണിക് നിരീക്ഷണവും കമ്മ്യൂണിറ്റി റിപ്പോര്‍ട്ടുകളും പ്രധാന പങ്ക് വഹിച്ചതായി റാസല്‍ഖൈമ പോലീസ് പറഞ്ഞു. നിയമനടപടി ആരംഭിക്കുന്നതിന് മുമ്പ് പ്രത്യേക സംഘങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കുകയും ഇടപെടലുകള്‍ ട്രാക്ക് ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.