ദുബൈ– ദുബൈയിൽ കറങ്ങി നടക്കുന്ന വൈറൽ റോമ്പോട്ട് ‘ദുബൈ മാളത്തണി’ലും കൗതുകക്കാഴ്ചയായി. മാളത്തണിന്‍റെ പ്രധാന വേദികളിലൊന്നായ മിർദിഫ് സിറ്റി സെന്‍ററിലാണ് വ്യായാമത്തിനായി എത്തിയവരുടെ കൂടെ റോബോട്ടുംപങ്കെടുത്തത്.
റോബോട്ടിനൊപ്പം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട റോബോഡോഗും ഓടാനായി എത്തിയത് കൗതുകം ഇരട്ടിയാക്കി. മാളത്തണിന് എത്തിയവരുമായി ഹസ്തദാനം ചെയ്തും അഭിവാദ്യം ചെയ്തും നടന്നുനീങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
നേരെത്തെ ദുബൈ തെരുവിലും ഫ്യൂചർ മ്യൂസിയത്തിലും പ്രത്യക്ഷപ്പെട്ട, ഈ ഹ്യൂമനോയ്ഡ് റോബോട്ട് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മജ്ലിസിൽ അഥിതികളെ അഭിവാദ്യംചെയ്തത് സമൂഹ മാധ്യമത്തിൽ ഏറെ വൈറലായിരുന്നു.
വേനൽചൂടിൽ വ്യായാമം മുടങ്ങാതിരിക്കാനായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ‘മാളത്തൺ’ എന്ന സംരംഭം പ്രഖ്യാപിച്ചത്.
ആഗസ്റ്റ് മാസത്തിൽ രാവിലെ 7മുതൽ 10വരെയാണ് മാളുകളിൽ വ്യായാമത്തിനായി വേദിയൊരുക്കിയത്. പ്രതിരോധ മന്ത്രാലയം ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടത്തുന്ന ഈ മാളത്തൺ വ്യായാമം ദുബൈ മാൾ, ദുബൈ ഹിൽസ് മാൾ, സിറ്റി സെന്‍റർ ദേര, സിറ്റി സെന്‍റർ മിർദിഫ്,മാൾ ഓഫ് എമിറേറ്റ്സ്, ദുദൈ മറീന മാൾ, ദ സപ്രിങ്സ് സൂഖ്, ദുബൈ ഫെസ്റ്റിവൽപ്ലാസ എന്നിവിടങ്ങളിലാണ് നടക്കുന്നത്.