അബുദാബി– എഴുത്തുകാരനും യുഎഇയിലെ മുൻ മാധ്യമപ്രവർത്തകനുമായ ജലീൽ രാമന്തളി (70) നാട്ടിൽ നിര്യാതനായി. ഇന്ന് (തിങ്കൾ) പുലർച്ചെ രണ്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇറയത്ത് അബ്ദുല്ല – ആമിന ഹജ്ജുമ്മ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ദീർഘകാലം ഗൾഫ് ചന്ദ്രിക അബുദാബി ബ്യൂറോ ചീഫായിരുന്നു. ഇന്ത്യൻ മീഡിയ അബുദാബിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.
ലീഗ് ടൈംസിൽ ഫ്രൈഡേ ഫീച്ചർ, പൂങ്കാവനം മാസിക, സന്തുഷ്ട കുടുംബ മാസിക എന്നിവയിൽ വർഷങ്ങളോളം സ്ഥിരമായി അദ്ദേഹം എഴുതിയിരുന്നു. പത്രപ്രവർത്തനത്തിന് പുറമെ നിരവധി ടെലിവിഷൻ സീരിയലുകൾ, ഡോക്യുമെന്ററികൾ, ആൽബങ്ങൾ, റേഡിയോ പരിപാടികൾ എന്നിവയുടെ പിന്നണിയിലും പ്രവർത്തിച്ചു. മാധ്യമ-സാഹിത്യ മേഖലകളിലെ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നിലത്തുള്ളികളുടെ പുരാവൃത്തം, സ്നേഹം ഒരു കടങ്കഥ, മരുഭൂമികൾ പറയുന്നതും പറയാനുള്ളതും, നഗരത്തിലെ കുതിരകൾ, ഒട്ടകങ്ങൾ നീന്തുന്ന കടൽ, അഭയം തേടി, നേർച്ച വിളക്ക്, ഇരുൾ മുറ്റിയ വഴിയമ്പലങ്ങൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
യു.എ.ഇ. പ്രസിഡന്റായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘പ്രവാസ തുടിപ്പുകൾ’ എന്ന ഗ്രന്ഥം കഴിഞ്ഞ മാസമാണ് പ്രകാശനം ചെയ്തത്.
ഭാര്യ: റഹീമ. മക്കൾ: സാമിന, അമീന, സൽവ, പരേതയായ അഫീഫ. മരുമക്കൾ: സലാം (കുഞ്ഞിമംഗലം), അബ്ദുൽ ഖാദർ, അറഫാത്ത് (ഇരുവരും രാമന്തളി).
ഖബറടക്കം അസർ നമസ്കാരത്തിന് ശേഷം രാമന്തളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
ജലീൽ രാമന്തളിയുടെ നിര്യാണത്തിൽ അബുദാബിയിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി അനുശോചനം രേഖപ്പെടുത്തി. പ്രവാസി മാധ്യമപ്രവർത്തനത്തിന് ദിശാബോധം നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ഭാരവാഹികൾ അനുസ്മരിച്ചു. അനുശോചന യോഗത്തിൽ റാഷിദ് പൂമാടം, സമീർ കല്ലറ, ഷിജിന കണ്ണൻദാസ്, റസാക്ക് ഒരുമനയൂർ, നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.



