ദുബായ്: മാവേലിക്കര കൊള്ളക്കടവ് സ്വദേശി എൻ.ജമാലുദ്ദീൻ ഹാജി ദുബായിലെത്തിയിട്ട് ആറ് പതിറ്റാണ്ടായി.കൃത്യമായി പറഞ്ഞാൽ 1965 ഫെബ്രുവരി 26 നാണ് ഹാജി ബോംബെയിൽ നിന്ന് കപ്പൽ മാർഗം ദുബായ് തീരത്തെത്തിയത്. ഇന്നെത്തെ പോലെ തുറമുഖ പ്രവേശന ചട്ടങ്ങളോ വ്യവസ്ഥകളോ ഇല്ലാതിരുന്ന കാലത്ത് ജമാലുദ്ദിന്റെ പാസ്പോർട്ടിൽ പ്രവേശന സ്റ്റാമ്പ് പതിപ്പിച്ചിരുന്നില്ല. ഈ ആറ് പതിറ്റാണ്ടുകൾക്കിടയിൽ ദുബായുമായുള്ള ആത്മബന്ധം വളർന്നു.
ദുബായ് ഖിസൈസിൽ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ സ്ഥാപിച്ചു.സാമൂഹ്യ- വിദ്യാഭ്യാസ മേഖലയിൽ സജീവമായി.
ഇതൊക്കെയാണെങ്കിലും ആദ്യമായി ദുബായിയുടെ മണ്ണിൽ കാലുകുത്തിയതിന്‍റെ അടയാളമായ ‘എൻട്രി സ്റ്റാമ്പ്’ പാസ്സ്പോർട്ടിൽ ഇല്ലാതിരുന്നത് വർഷങ്ങളോളം ഒരു മോഹ ഭംഗമായി മനസ്സിൽ നിന്നു. 91 വയസ്സിൽ എത്തി നിൽക്കുന്ന ജമാലുദ്ദിൻ ഹാജിയുടെ ഈ ആഗ്രഹം അദ്ദേഹത്തിന്റെ മകനാണ് ദുബായ് എമിഗ്രേഷൻ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്.
ജി.ഡി.ആർ.എഫ്.എ നേതൃത്വം ഈ അഭ്യർത്ഥന അംഗീകരിച്ചതോടെ ചരിത്ര നിമിഷം പിറവി കൊണ്ടു. ജമാലുദ്ദീന് വേണ്ടി ദുബായ് എയർപോർട്സ് അധികൃതർ പ്രത്യേക ഇമിഗ്രേഷൻ മുദ്ര തയാറാക്കി. അദ്ദേഹത്തിന്റെ പാസ്പോർട്ടിൽ ആദ്യ പ്രവേശന മുദ്ര പതിച്ചു നൽകിയാണ് ദുബായ് ഇമിഗ്രേഷൻ ഔദ്യോഗികമായി ഹാജിയെ ആദരിച്ചത്. “ഇത് വെറുമൊരു രേഖയല്ല, ദുബായിയോടുള്ള ആത്മബന്ധത്തിൻെറയും കടപ്പാടിന്‍റെയും പ്രതീകമാണ്’. അഭിമാനത്തോടെ ജമാലുദ്ദീൻ ഹാജി പറഞ്ഞു.
സേവനത്തിന്റെയും വിനയത്തിന്റെയും പ്രതീക്ഷയുടെയും പാരമ്പര്യത്തിന്റെയും മുദ്രയാണിതെന്ന് ഇതിനെ കുറിച്ച് ദുബായ് എയർപോർട്സ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ കുറിച്ചു. 1984-ൽ അദ്ദേഹം ആരംഭിച്ച ക്രസൻറ് ഇംഗ്ലീഷ് സ്കൂളിൽ ഇന്ന് 1,700-ലേറെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിധത്തിൽ 3,409 ദിർഹം മുതലാണ് ഈ സ്കൂളിൽ വാർഷിക ഫീസ് ആരംഭിക്കുന്നത്.
തന്റെ മൂല്യബോധത്തിന്‍റെ ഉറവിടം ദുബായിയുടെ മുൻ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം ആണെന്ന് ജമാലുദീൻ ഹാജി പറയുന്നു. ‘ബിഹൈൻഡ് ദ് സീൻസ്’ എന്ന പേരിൽ ക്രസന്റ് സ്കൂളിലെ വിദ്യാർഥികൾക്കായി ദുബായ് രാജ്യാന്തര വിമാനത്താവളം സന്ദർശിക്കാനുള്ള അവസരവും അധികൃതർ ഒരുക്കിയിരുന്നു.