ദുബായ്- വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ച് ബാങ്കിംഗ് ഡാറ്റ കൈവശപ്പെടുത്തി പ്രവാസികൾ അടക്കമുള്ളവരുടെ പണം കവരുന്ന സൈബർ സംഘത്തെ ദുബായ് പോലീസിന്റെ ആന്റി-ഫ്രോഡ് സെന്റർ അറസ്റ്റ് ചെയ്തു. പ്രശസ്തമായ കമ്പനികളുടെ പേര് അനുകരിച്ച് പ്രൊമോഷണൽ ഓഫറുകൾ വ്യാജമായി സൃഷ്ടിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വരുന്നതായി തോന്നിയാലും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. സംശയാസ്പദമായ ലിങ്കുകൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ദുബായ് പോലീസ് ആപ്പിലെയും ഇ-ക്രൈം പ്ലാറ്റ്‌ഫോമിലെയും ‘പോലീസ് ഐ’ ഫീച്ചർ വഴിയോ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു.
വ്യാജ പേരുകളും ഓഫറുകളും ഉൾക്കൊള്ളുന്ന എസ്എംഎസ് സന്ദേശങ്ങളും ലിങ്കുകളും അയച്ചാണ് സൈബർ സംഘം ബാങ്കിംഗ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇരകൾ അവരുടെ വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ സൈബർ സംഘം ബാങ്കുകളിൽനിന്ന് പണം പിൻവലിക്കും. പ്രത്യേകസംഘം രൂപീകരിച്ചാണ് തട്ടിപ്പുകാരെ പിടികൂടിയത്. ഇവരിൽനിന്ന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
അതേസമയം, കുറ്റവാളികൾ എ.ഐ ഉപകരണങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നതിനാൽ സങ്കീർണ്ണമായ സൈബർ ആക്രമണങ്ങളുടെ വർദ്ധനവ് ഉണ്ടാകുമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. സ്ഥാപനങ്ങളും വ്യക്തികളും താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാൻ പോലീസ് നിർദ്ദേശിച്ചു.
ഇമെയിലുകളും സംശയാസ്പദമായ ലിങ്കുകളും ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക
വ്യക്തിഗത ഡാറ്റ സംരക്ഷിക്കുക
ശക്തമായ സൈബർ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കുക
സൈബർ കുറ്റകൃത്യങ്ങൾക്കുള്ള കർശനമായ ശിക്ഷകൾ
കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനോ മറച്ചുവെക്കുന്നതിനോ ഐപി വിലാസങ്ങൾ കൈകാര്യം ചെയ്യുന്നതിന് 2 മില്യൺ ദിർഹം വരെ പിഴയും തടവും
സൈബർ കൊള്ളയടി, ഓൺലൈൻ തട്ടിപ്പ്, വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ, ഡാറ്റാ ലംഘനങ്ങൾ, നിയമവിരുദ്ധമായ ഓൺലൈൻ ഉള്ളടക്കം പ്രോത്സാഹിപ്പിക്കൽ എന്നിവയ്ക്ക് കർശന ശിക്ഷകൾ.