ദുബൈ: സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടലില്‍ കഴിഞ്ഞ ദിവസം എത്തിയപ്പോൾ നൂറ അറിഞ്ഞിരുന്നില്ല, തന്നെ അത്ഭുതപ്പെടുത്തുന്ന നിമിഷങ്ങള്‍ കാത്തുവെച്ച് യു.എ.ഇ രാജകുടുംബം പ്രത്യക്ഷപ്പെടുമെന്ന്. യു.എ.ഇ സ്വദേശിനിയായ നൂറ മുഹമ്മദ് അല്‍ മര്‍സൂക്കി പതിവുപ്പോലെ ഉച്ചഭക്ഷണത്തിനായാണ് ദുബൈ മാളിലെ ‘ലാ മയ്‌സണ്‍ അനി’ റസ്‌റ്റോറന്റില്‍ എത്തിയത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പെട്ടന്നായിരുന്നു ഒരു കൂട്ടം ആളുകള്‍ കടന്നു വന്നത്. അടുത്തെത്തി എല്ലാവരോടും സലാം പറഞ്ഞതോടെ മുന്നിലുള്ള അതിഥികൾ ‘വി.വി.ഐ.പി’ തന്നെ എന്നുറപ്പിച്ചു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ദുബൈ രാജകുമാരൻ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍മക്തൂമും,അബൂദബി രാജകുമാരന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാനും സംഘവുമാണെന്ന് തിരിച്ചറിഞ്ഞു. ഒരു വേള സന്ദേഹം തോന്നിയെങ്കിലും രാജകുടുംബവും സംഘവും മുഴുവന്‍ പേരോടും വളരെയധികം സൗഹൃദപരമായും,ബഹുമാനത്തോടെയും പെരുമാറിയതോടെ എല്ലാം മാറി എന്നും നൂറ.
ഇതേ റസ്‌റ്റോറന്റില്‍ നിന്നുതന്നെ ഇവര്‍ ഭക്ഷണം കഴിച്ചു. അധികം വൈകാതെ തിരിച്ചു പോയി. പക്ഷേ കൗതുകം ഇതൊന്നുമല്ലായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞ നൂറയും മറ്റു ആളുകളും, റസ്റ്റോറന്റ് ജീവനക്കാരോട് ബില്ല് ആവശ്യപ്പെട്ടപ്പോഴാണ് ഞെട്ടിയത്. ആ സന്ദർഭത്തിൽ കഴിച്ച മുഴുവന്‍ പേരുടെയും ഭക്ഷണത്തിന്റെ പണം ശൈഖ് ഹംദാനും ശൈഖ് ഖാലിദും നല്‍കിയെന്നായിരുന്നു മറുപടി.
“ഇത് കേട്ട് സന്തോഷം മാത്രമല്ല അത്ഭുതവും അഭിമാനവും നിറഞ്ഞ നിമിഷങ്ങളിലൂടെ തങ്ങള്‍ കടന്നു പോയി”-നൂറ ഖലീജ് ടൈംസിനോട് പറഞ്ഞു.
ഇത് തങ്ങള്‍ക്ക് ലഭിച്ച വലിയൊരു ബഹുമതിയും സൗഭാഗ്യവുമാണെന്നും, രാജകുടുംബത്തിന് ഭക്ഷണം വിളമ്പാന്‍ സാധിച്ചത് വളരെയധികം സന്തോഷമുണ്ടാക്കിയെന്നും ഹോട്ടല്‍ ജീവനക്കാരും ഉടമസ്ഥരും വ്യക്തമാക്കി. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group