മക്ക – വിശുദ്ധ മക്കയുടെ ഹൃദയഭാഗത്ത്, 600 മീറ്ററിലേറെ ഉയരത്തിലൊരു മ്യൂസിയമുണ്ട്. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവചരിത്രം കൃത്യമായി അനാവരണം ചെയ്യുന്ന ചരിത്രമ്യൂസിയം. കിംഗ് അബ്ദുല്‍ അസീസ് എന്‍ഡോവ്മെന്റ് പദ്ധതിയില്‍ (ക്ലോക്ക് ടവര്‍ സമുച്ചയം) സ്ഥിതി ചെയ്യുന്ന മ്യൂസിയം കാണാതെ പോകരുത്. പത്തു ലോക ഭാഷകളില്‍ ഈ മ്യൂസിയത്തിലെ ഓരോ ചരിത്രസംഭവങ്ങളും സന്ദർശകർക്ക് അറിയാനാകും. സൗദി പൈതൃകവും സംസ്‌കാരവും അടുത്തറിയാന്‍ ക്ലോക്ക് ടവര്‍ സമുച്ചയം സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുന്നു.
മുസ്‌ലിം വേള്‍ഡ് ലീഗിന്റെ മേല്‍നോട്ടത്തിലുള്ള, പ്രവാചക ജീവചരിത്രത്തിന്റെയും ഇസ്‌ലാമിക നാഗരികതയുടെയും മ്യൂസിയം, പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സംവേദനാത്മക ശൈലിയില്‍ പ്രദര്‍ശിപ്പിച്ച് സന്ദര്‍ശകരെ സമഗ്ര ആത്മീയ യാത്രയിലേക്ക് കൊണ്ടുപോകുന്നു.
പ്രവാചകന്റെ ഭക്ഷണശീലങ്ങളുടെ വിവരണം, ചികിത്സാ രീതികള്‍, വസ്ത്രങ്ങള്‍, ഉപയോഗിച്ചിരുന്ന ശിരോവസ്ത്രം എന്നിവ ഉള്‍പ്പെടെ മ്യൂസിയം പ്രവാചകന്റെ (സ) ജീവിതത്തെ ചിത്രീകരിക്കാന്‍ ത്രീഡി ഡിസ്പ്ലേ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി കിംഗ് അബ്ദുല്‍ അസീസ് എന്‍ഡോവ്മെന്റ് (ക്ലോക്ക് ടവര്‍) കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വകുപ്പിലെ ഫാദി അല്‍ദഹബി പറഞ്ഞു. സന്ദര്‍ശകരുടെ വിശ്വാസാനുഭവം വര്‍ധിപ്പിക്കുന്ന തരത്തില്‍, പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജനനം മുതല്‍ മരണം വരെയുള്ള ജീവചരിത്രം ദൃശ്യപരമായി സ്വാധീനിക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു സിനിമാ ഹാള്‍ മ്യൂസിയത്തിലുണ്ട്. തീര്‍ഥാടകരുടെ ആത്മീയ യാത്രയുടെ സാംസ്‌കാരിക മാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി പൈതൃകവും പാരമ്പര്യങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, പത്ത് അന്താരാഷ്ട്ര ഭാഷകളില്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക ആക്ടിവിറ്റികളുമായി സന്ദര്‍ശകര്‍ സംവദിക്കുന്നു.

ഹജ്, ഉംറ സീസണുകള്‍ സൗദി അറേബ്യയെയും അതിന്റെ സമ്പന്നമായ പൈതൃകത്തെയും വ്യത്യസ്തമായ മതപരവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളിലൂടെ പരിചയപ്പെടുത്താനുള്ള മികച്ച അവസരമാണെന്ന് ഫാദി അല്‍ദഹബി പറഞ്ഞു. ഇത് ഹജ്, ഉംറ തീര്‍ഥാടകരുടെ അനുഭവങ്ങളെ സമ്പന്നമാക്കാനും പ്രാദേശിക സംസ്‌കാരവുമായുള്ള അവരുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും സഹായിക്കുന്നു.
തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹജ്, ആരോഗ്യ, സിവില്‍ ഡിഫന്‍സ്, ഗതാഗത മന്ത്രാലയങ്ങളും മക്ക റോയല്‍ കമ്മീഷനും അടക്കമുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി പൂര്‍ണമായ ഐക്യത്തിലും സംയോജനത്തിലും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു – ഫാദി അല്‍ദഹബി പറഞ്ഞു. ഈ വര്‍ഷത്തെ ഹജ് സീസണില്‍ പ്രതിദിനം ഒന്നര ലക്ഷത്തോളം ഹാജിമാരെ ക്ലോക്ക് ടവറില്‍ സ്വീകരിക്കുന്നു. സാധാരണ ദിവസങ്ങളില്‍ പ്രതിദിന സന്ദര്‍ശകരുടെ എണ്ണം 60,000 കവിയും. കഴിഞ്ഞ റമദാനില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. ദിവസേന രണ്ടു ലക്ഷത്തിലേറെ പേര്‍ ക്ലോക്ക് ടവര്‍ സന്ദര്‍ശിച്ചു. റമദാനില്‍ മൊത്തം സന്ദര്‍ശകരുടെ എണ്ണം 50 ലക്ഷത്തിലേറെയായി. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള രണ്ടു കോടിയിലേറെ സന്ദര്‍ശകരെ ക്ലോക്ക് ടവര്‍ സമുച്ചയത്തില്‍ സ്വീകരിച്ചു.
ഹജ്, ഉംറ തീര്‍ഥാടകരുടെ സന്ദര്‍ശനം സമ്പന്നവും മറക്കാനാവാത്തതുമായ മതപരമായ അനുഭവമാക്കി മാറ്റാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ക്ലോക്ക് ടവറിന്റെ പതിമൂന്നാം നില പരമ്പരാഗത സൗദി ഭക്ഷണവിഭവങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. പ്രാദേശിക ഭക്ഷണവിഭവങ്ങളുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന രുചികരമായ അനുഭവം ഈ നില സമ്മാനിക്കുന്നു. ഇക്കൂട്ടത്തില്‍ പെട്ട ഹസാവി വിഭവങ്ങള്‍ക്ക് സന്ദര്‍ശകര്‍ക്കിടയില്‍ വളരെ സ്വീകാര്യതയുണ്ട്.
ലോകത്തെ ഏറ്റവും വലിയ ബാര്‍ബര്‍ഷോപ്പ് സമുച്ചയവും ക്ലോക്ക് ടവറിലുണ്ട്. 170 ലേറെ ബാര്‍ബര്‍ കസേരകളുള്ള ഇവിടുത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് പ്രതിദിനം 60,000 സന്ദര്‍ശകരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. ബാര്‍ബര്‍മാര്‍ക്കും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര ശുചിത്വ മാനദണ്ഡങ്ങള്‍ ബാധകമാക്കുന്നു.

തീര്‍ഥാടകരുടെ മതപരവും സാംസ്‌കാരികവുമായ അനുഭവം സമ്പന്നമാക്കാനും മക്കയുടെ ചരിത്രപരവും സാംസ്‌കാരികവുമായ അടയാളങ്ങളുമായുള്ള അവരുടെ ആശയവിനിമയം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് ബന്ധപ്പെട്ട വകുപ്പുകളുമായുള്ള സഹകരണത്തിന്റെയും സംയോജനത്തിന്റെയും ഭാഗമായി, ക്ലോക്ക് ടവറില്‍ നിന്ന് ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്ടിലേക്കും തിരിച്ചും സന്ദര്‍ശകരെ എത്തിക്കാനായി മക്ക റോയല്‍ കമ്മീഷനു കീഴില്‍ സൗജന്യ ബസ് സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഫാദി അല്‍ദഹബി പറഞ്ഞു.
ഇരു ഹറമുകള്‍ക്കും വേണ്ടി വഖഫ് ചെയ്ത കിംഗ് അബ്ദുല്‍ അസീസ് എന്‍ഡോവ്മെന്റ് (ക്ലോക്ക് ടവര്‍ സമുച്ചയം) പദ്ധതിയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും വിശുദ്ധ ഹറമിന്റെയും മസ്ജിദുന്നബവിയുടെയും പരിചരണത്തിനായാണ് വിനിയോഗിക്കുന്നത്. കിംഗ് അബ്ദുല്‍ അസീസ് എന്‍ഡോവ്മെന്റ് പദ്ധതി ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ സമുച്ചയമാണ്. പതിനായിരത്തിലേറെ മുറികളുള്ള ഏഴ് ഹോട്ടലുകള്‍ ക്ലോക്ക് ടവറിലുണ്ട്. അവയില്‍ മിക്കതും കഅബാലയത്തിന്റെയും ഹറമിന്റെയും വിശാലമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ നമസ്‌കാര സ്ഥലം, 603 മീറ്റര്‍ ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ ജനവാസമുള്ള റെസിഡന്‍ഷ്യല്‍ ടവര്‍ എന്നിവ ക്ലോക്ക് ടവറില്‍ അടങ്ങിയിരിക്കുന്നു. ഹജ് സേവനത്തിനും തീര്‍ഥാടകരെ പരിപാലിക്കാനും സര്‍വ ശേഷികളും സൗദി അറേബ്യ പ്രയോജനപ്പെടുത്തുന്നു. ഈ വര്‍ഷത്തെ ഹജ് സീസണില്‍ നാല്‍പതിലേറെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു കീഴിലെ രണ്ടര ലക്ഷം ജീവനക്കാരെ സൗദി അറേബ്യ അണിനിരത്തുന്നു.