മക്ക: മെയ് 10-ന് ജിദ്ദ വിമാനത്താവളം വഴി എത്തിത്തുടങ്ങിയ ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്ന് രാത്രി അഹമ്മദാബാദിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി ജിദ്ദയിലെത്തുന്ന ഹാജിമാരോടെ പൂർത്തിയാകും. ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ മലയാളി ഹാജിമാരുമായി ജിദ്ദയിലെത്തിയ സംഘം മക്കയിലെത്തി. ഇതോടെ എല്ലാ മലയാളി ഹാജിമാരും മക്കയിൽ എത്തിച്ചേർന്നു.
ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നൂറിലേറെ കെ.എം.സി.സി. വളണ്ടിയർമാരും മറ്റ് മലയാളി സംഘടനാ നേതാക്കളും അർധരാത്രി കഴിഞ്ഞിട്ടും ഹാജിമാരെ സ്വീകരിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. മുന്തിയ ഇനം ഈത്തപ്പഴവും ഔഷധ ചായയും നൽകി ഹാജിമാരെ ഊഷ്മളമായി സ്വീകരിച്ചു. വളണ്ടിയർമാർ ഉച്ചത്തിൽ ‘ലബ്ബൈക്ക’ ചൊല്ലി കൈവീശി ഹാജിമാരെ യാത്രയാക്കിയപ്പോൾ, മെട്രോയിലേക്ക് പ്രവേശിക്കുന്ന ഹാജിമാർ തിരിഞ്ഞുനിന്ന് സേവകർക്ക് പ്രത്യാഭിവാദ്യം നേർന്നു. ഈ ഹൃദ്യമായ രംഗത്തിന് സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥരും അറബ് ജീവനക്കാരും ഹാജിമാരെയും സേവകരെയും അഭിവാദനം ചെയ്തു.
വിമാനത്താവളത്തിലെ സേവന പ്രവർത്തനങ്ങൾക്ക് അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, വി.പി. അബ്ദുറഹ്മാൻ, നൗഫൽ റഹേലി, മൂസ്സ പട്ടത്ത് എന്നിവർ നേതൃത്വം നൽകി.