റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമം തുടങ്ങി. 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന ഇന്നലെത്തെ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് സഹായസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതുവരെ അനുഭവിച്ച ശിക്ഷ കാലാവധിയടക്കം ഇരുപത് വര്‍ഷത്തെ തടവുശിക്ഷയാണ് റഹീമിന് ഇന്നലെ റിയാദ് ക്രിമിനല്‍ കോടതി വിധിച്ചത്. സൗദി ബാലനായ അനസ് അല്‍ശഹ്‌റിയെ കൊല്ലുകയും കുറ്റം മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിനാണ് ശിക്ഷ പ്രഖ്യാപിക്കുന്നതെന്ന് വിധി പ്രസ്താവത്തിലുണ്ട്.
വാദി ഭാഗമായ പബ്ലിക് പ്രോസിക്യൂഷനും റഹീമിനും വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സാവകാശമുണ്ട്. നിരവധി പ്രാവശ്യം മാറ്റിവെച്ച ശേഷമാണ് കേസില്‍ ഇന്നലെ വാദം കേട്ട് വിധിപ്രഖ്യാപനമുണ്ടായത്. 2006 ഡിസംബര്‍ 24നാണ് റഹീം റിയാദ് ജയിലിലായത്. 20 വര്‍ഷം പൂര്‍ത്തിയാക്കുന്നത് 2026 ഡിസംബര്‍ 24 ആയിരിക്കും. എന്നാല്‍ ജയിലിലെ നല്ല നടപ്പ് മാനിച്ച് അതിന് മുമ്പ് തന്നെ മോചനത്തിന് സാധ്യതയുണ്ട്.
നേരത്തെ സമിതിയുടെ നേതൃത്വത്തില്‍ സമാഹരിച്ച 15 മില്യന്‍ റിയാല്‍ കൊല്ലപ്പെട്ട അനസിന്റെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ അശ്‌റഫ് വേങ്ങാട്ട്, സിപി മുസ്തഫ, അബ്ദുല്ല വല്ലാഞ്ചിറ, സുരേന്ദ്രന്‍ കൂട്ടായി, സെബിന്‍ ഇഖ്ബാല്‍, സിദ്ദീഖ് തുവ്വൂര്‍, നൗഫല്‍ പാലക്കാടന്‍, മുനീബ് പാഴൂര്‍, കുഞ്ഞോയി കോടമ്പുഴ, സുധീര്‍ കുമ്മിള്‍, നവാസ് വെള്ളിമാട്കുന്ന്, ശമീം മുക്കം എന്നിവര്‍ സംബന്ധിച്ചു.