മക്ക – തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും സുഗമമായ ഗതാഗതവും സംഘാടനവും നടപ്പാക്കാനും ലക്ഷ്യമിട്ട് മക്കയിലും പുണ്യസ്ഥലങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുസമാധാനത്തിനും പുണ്യസ്ഥലങ്ങളുടെ പവിത്രതയ്ക്കും ഭംഗം വരുത്തുന്നതിനാല്‍ രാഷ്ട്രീയ, വിഭാഗീയ പതാകകളോ മുദ്രാവാക്യങ്ങളോ ഉയർത്തുന്നത് കർശനമായി നിരോധിച്ചു.
ഹജ് കർമങ്ങൾ അച്ചടക്കത്തോടെ നടപ്പാക്കാൻ, ത്വവാഫ് നിർവഹിക്കുന്ന തീർഥാടകർക്ക് മാത്രമായി മതാഫ് പ്രദേശം നീക്കിവച്ചു. ഹജ് പെർമിറ്റില്ലാത്തവരെയും നിയമലംഘകരെയും തടയാൻ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കുമുള്ള റോഡുകളിലും ഇടനാഴികളിലും സുരക്ഷാ ഉദ്യോഗസ്ഥർ കർശന നിരീക്ഷണം നടത്തുന്നു. നിയമലംഘനം കണ്ടെത്തിയാൽ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കും.
പുണ്യസ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു. റോഡുകളിലും കാൽനട പാതകളിലും ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് വിലക്കിയിട്ടുണ്ട്, കാരണം ഇത് തീർഥാടകരുടെ സുഗമമായ നീക്കവും സുരക്ഷയും തടസ്സപ്പെടുത്തുന്നു. ഹജ് കർമങ്ങളുടെ പവിത്രതയും ആത്മീയതയും പ്രതിഫലിപ്പിക്കുന്ന ക്രമീകൃതവും സുരക്ഷിതവുമായ ഹജ് സീസൺ ഉറപ്പാക്കാൻ ബാരിക്കേഡുകൾ പാലിക്കണം; അവ തുറക്കുകയോ മറികടക്കുകയോ ചെയ്യരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ലൈസൻസുള്ള തീർഥാടക വാഹനങ്ങൾ, സൂപ്പർവൈസർമാരുടെ വാഹനങ്ങൾ, ജീവനക്കാരുടെ വാഹനങ്ങൾ, അംഗീകൃത സേവന വാഹനങ്ങൾ എന്നിവ ഒഴികെ, എല്ലാ വാഹനങ്ങളും ഇന്ന് (ദുൽഹജ് 5) രാവിലെ മുതൽ ദുൽഹജ് 13 വരെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് നിരോധിച്ചു. സൗദി നമ്പർ പ്ലേറ്റുള്ള, 25-ൽ താഴെ യാത്രക്കാരെ വഹിക്കുന്ന, ഇഹ്റാം ധരിച്ചവർ ഓടിക്കുന്ന വാഹനങ്ങളിൽ തീർഥാടകരെ കൊണ്ടുപോകുന്നതും മക്കയിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ മക്കയുടെ പ്രവേശന കവാടങ്ങളിലെ നിയുക്ത പാർക്കിങ് ഏരിയകളിൽ നിർത്തണം. തുടർന്ന്, തീർഥാടകരെ പൊതുഗതാഗത സംവിധാനങ്ങൾ വഴി ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകണം. ലൈസൻസുള്ള കൂലി വാഹനങ്ങൾ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാണ്.
ഹജ് പെർമിറ്റില്ലാത്തവരെയും മക്കയിലോ പുണ്യസ്ഥലങ്ങളിലോ ജോലി ചെയ്യാനോ താമസിക്കാനോ പെർമിറ്റില്ലാത്തവരെയും വാഹനങ്ങളിൽ കൊണ്ടുപോകുന്നത് നിരോധിച്ചു. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്യും. ഡ്രൈവർമാർക്കും നിയമലംഘനത്തിൽ പങ്കാളികൾക്കും പിഴ ചുമത്തും. തീ കത്തിക്കുന്നതും പാചക സ്റ്റൗവ് കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. പുണ്യസ്ഥലങ്ങളിൽ ദ്രവീകൃത പെട്രോളിയം വാതകം ഉപയോഗിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും നിരോധനമുണ്ട്.
മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കന്നുകാലികളെ കൊണ്ടുപോകുന്നതിന് എല്ലാ ട്രക്കുകളും വിലക്കിയിട്ടുണ്ട്. അദാഹി പദ്ധതിക്കായി അംഗീകൃത ട്രക്കുകൾ മാത്രം ഒഴിവാക്കപ്പെട്ടു. അദാഹി പദ്ധതിയിലേക്കുള്ള കന്നുകാലികൾ മക്കയിലെ പ്രവേശന കവാടങ്ങളിലെ പരിസ്ഥിതി മന്ത്രാലയ കേന്ദ്രങ്ങളിൽ വെറ്ററിനറി പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ സർട്ടിഫിക്കറ്റ് ട്രക്കുകൾ കൈവശം വയ്ക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.