റിയാദ്– സൗദി അറേബ്യയിലെ മജ്മയിൽ സ്വന്തം പിതാവിനെയും രണ്ട് സഹോദരിമാരെയും കുടിവെള്ളത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ മെഡിക്കൽ വിദ്യാർത്ഥിയായ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ മുഹമ്മദ് ബിൻ ശാലിഹ് ബിൻ ജരി അൽഉതൈബിയുടെ ശിക്ഷയാണ് റിയാദിൽ വെച്ച് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിതാവിന് ലഭിച്ചിരുന്ന സാമൂഹിക സുരക്ഷാ പെൻഷൻ തുക കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്ന് റിയാദ് പോലീസിനു കീഴിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ തുര്‍ക്കി അല്‍ഉതൈബി വെളിപ്പെടുത്തി. മെഡിക്കൽ വിദ്യാർത്ഥിയായ പ്രതി, തന്റെ പഠന പരിജ്ഞാനം ഉപയോഗിച്ച് രാസവസ്തുക്കൾ കൂട്ടിക്കലർത്തിയാണ് മാരകമായ വിഷം നിർമ്മിച്ചത്. ഇത് കുടിവെള്ളത്തിൽ കലർത്തി പിതാവായ ശാലിഹ് ബിൻ ജരി അൽഉതൈബിക്കും സഹോദരിമാരായ ആമിനയ്ക്കും മഹായ്ക്കും നൽകുകയായിരുന്നു.
കൊല്ലപ്പെട്ട ശാലിഹിന്റെ മറ്റൊരു മകൻ റിയാദിൽ നിന്ന് മജ്മയിലെ വീട്ടിലെത്തിയപ്പോഴാണ് പിതാവിനെ അഴുകിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിലെ ഒരു മുറിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ രാസവസ്തുക്കൾ കണ്ടെടുത്തു. ഫോറൻസിക് പരിശോധനയിൽ ഇവയിൽ ഉയർന്ന തോതിൽ വിഷാംശം ഉണ്ടെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം മുഹമ്മദിലേക്ക് നീങ്ങിയത്.
പിതാവ് മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് സഹോദരിമാരായ ആമിനയും മഹയും പത്ത് ദിവസത്തെ ഇടവേളയിൽ മരിച്ചിരുന്നു. ശ്വാസതടസ്സവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്നായിരുന്നു അന്ന് കരുതിയിരുന്നത്. എന്നാൽ മുഹമ്മദ് പിടിയിലായതോടെ നടത്തിയ ചോദ്യം ചെയ്യലിൽ മൂന്ന് കൊലപാതകങ്ങളും താനാണ് നടത്തിയതെന്ന് പ്രതി സമ്മതിച്ചു.
കൃത്യത്തിന് ശേഷം അപ്രത്യക്ഷനായ മുഹമ്മദിനെ റിയാദിലെ വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പിടികൂടിയത്. സുഹൃത്തുക്കളുടെ പേരിൽ വാടകക്കെടുത്ത അപ്പാർട്ടുമെന്റുകളിലും കഫേകളിലുമായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്.
വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. തുടർന്ന് സൽമാൻ രാജാവിന്റെ അനുമതിയോടെയാണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്.
وزارة الداخلية تعلن :
— علي بن محمد (@ALI_M2025) February 10, 2026
تنفيذ حكم القتل بحق المواطن :
محمد بن شالح بن جري الغبيوي العتيبي أقدم على قتل والده وشقيقتيه آمنة و مها
وذلك بوضع السم في ماء وسقيه لهم مما أدى إلى وفاتهم
تم تنفيذ قتله اليوم الثلاثاء
الموافق ١٠ فبراير ٢٠٢٦ م
في الرياض
عكاظ pic.twitter.com/ZIyMPB3jtZ



