ജിദ്ദ: ഹജ് കര്‍മം നിര്‍വഹിക്കാന്‍ പെര്‍മിറ്റ് നേടണമെന്നത് അടക്കമുള്ള വിവിധ ഹജ് നിര്‍ദേശങ്ങൾ ലംഘിക്കുന്നവര്‍ക്കും നിയമ ലംഘനത്തിന് സൗകര്യം ചെയ്തു കൊടുക്കുന്നവർക്കും കനത്ത പിഴ ഇടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ദുല്‍ഖഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള കാലയളവിൽ ഹജ് നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെയാണ് പിഴയായി പ്രഖ്യാപിച്ചിരിക്കുന്നത്. ചില നിയമ ലംഘനങ്ങൾക്കും നാടുകടത്തലും 10 വർഷത്തെ പ്രവേശന വിലക്കും ശിക്ഷയായി ലഭിക്കും.
പിഴകൾ വിശദമായി അറിയാം:
നിയമപരമായ പെർമിറ്റ് ഇല്ലാതെ ഹജ് നിർവഹിക്കുകയോ ഹജ് കർമം ചെയ്യാൻ ശ്രമിക്കുകയോ ചെയ്ത് പിടിയിലാകുന്ന വ്യക്തികൾക്ക് പരമാവധി 20,000 റിയാൽ വരെയാണ് പിഴ ചുമത്തുക. ഈ കാലയളവിൽ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പ്രവേശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്യുന്ന എല്ലാതരം വിസിറ്റി വിസക്കാർക്കും ഇതേ തുക തന്നെയാണ് പിഴ.
പെർമിറ്റ് ഇല്ലാതെ ഹജ് നിർവഹിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്ത വ്യക്തികൾക്ക് വിസിറ്റ് വിസക്ക് അപേക്ഷിക്കുന്നവർക്ക് പരമാവധി ഒരു ലക്ഷം റിയാൽ വരെയാണ് പിഴ ഈടാക്കുക. മേൽപ്പറഞ്ഞ കാലയളവിൽ മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്നവർക്കും ഇതേ തുക തന്നെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.
വിസിറ്റ് വിസക്കാർക്ക് കടുത്ത നിയന്ത്രണം
ഹജ് സീസണിൽ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ വിസിറ്റ് വിസക്കാരെ കൊണ്ടുവരുന്നവർക്കും അതിനു ശ്രമിക്കുന്നവർക്കും പരമാവധി ഒരു ലക്ഷം റിയാലാണ് പിഴ. ഹോട്ടലുകൾ, അപാർട്ട്മെന്റുകൾ, സ്വകാര്യ വീടുകൾ, താമസ സ്ഥലങ്ങൾ, ഹജ് തീർത്ഥാടകരുടെ താമസ സ്ഥലങ്ങൾ തുടങ്ങിയ താമസ സ്ഥലങ്ങളിൽ വിസിറ്റ് വിസക്കാരെ പാർപ്പിക്കുകയോ പാർപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കും ഇതേ തുക തന്നെ പിഴ. വിസിറ്റ് വിസക്കാരെ ഒളിപ്പിച്ച് താമസിപ്പിക്കുകയോ, അതിനുള്ള സഹായങ്ങളൊരുക്കുകയോ ചെയ്തവർക്കും പിഴ ഇതു തന്നെ. വ്യക്തികളുടെ എണ്ണം അനുസരിച്ച് പിഴ ഇരട്ടിയാകുമെന്നും മുന്നറിയിപ്പുണ്ട്.
10 വർഷം സൗദിയിലേക്ക് പ്രവേശന വിലക്ക്
പെർമിറ്റ് ഇല്ലാതെ ഹജ് ചെയ്യാൻ മക്കയിലേക്ക് നുഴഞ്ഞു കയറുന്ന വിദേശികളെ (താമസക്കാരും കാലവധി കഴിഞ്ഞ് തങ്ങുന്നവരും ഉൾപ്പെടെ) അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുകയും 10 വർഷത്തേക്ക് സൗദി അറേബ്യയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസിറ്റ് വിസക്കാരെ മക്കയിലും പുണ്യസ്ഥലങ്ങളിലുമെത്തിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കോടതി മുഖേന കണ്ടുകെട്ടുമെന്നും മുന്നറിയിപ്പുണ്ട്.